'മാനസയുടെ കൊലപാതകം ഞെട്ടിച്ചു; പ്രണയം നിരസിക്കുന്നതിന് പെണ്‍കുട്ടികളെ ശല്യം ചെയ്താല്‍ കര്‍ശന നടപടി': മുഖ്യമന്ത്രി
തിരുവനന്തപുരം: കോതമംഗലം നെല്ലിക്കുഴിയിൽ ബി ഡി എസ് വിദ്യാർഥിനി മാനസയെ വെടിവെച്ചു കൊന്ന സംഭവം ഞെട്ടിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പ്രണയം നിരസിക്കുന്നതിന് പെൺകുട്ടികളെ ശല്യം ചെയ്താൽ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. പുതിയ നിയമ നിർമ്മാണത്തിന് അതിർവരമ്പുകളുണ്ട്. അതിനാൽ നിലവിലെ നിയമം കർശനമായി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.
ജൂലൈ 30 നാണ് മാനസ കൊല്ലപ്പെടുന്നത്. കണ്ണൂർ സ്വദേശിയായ രഖിലാണ് പ്രണയം നിരസിച്ചതിന്റെ പേരിൽ മാനസയെ വെടിവെച്ച് കൊന്നത്. ഇതിന് പിന്നാലെ സ്വയം വെടിവെച്ച് രഖിൽ ആത്മഹത്യ ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട അന്വേഷണം കാര്യക്ഷമമാക്കാനുള്ള നടപടികൾ സ്വീകരിക്കും. സംസ്ഥാനത്തേക്ക് തോക്കുകൾ അനധികൃതമായി എത്തുന്നത് തടയുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. രക്ഷിതാക്കൾ കുട്ടികളുടെ ഇന്റർനെറ്റ് ഉപയോഗം നിരീക്ഷിക്കണം. മാനസ കേസിൽ കൊലപാതകി ബിഹാറിൽ നിന്ന് തോക്ക് വാങ്ങിയത് കണ്ടെത്തിയത് പൊലീസിന്റെ മികവാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് സ്ത്രീധനം തടയുമെന്നും ഇതിനായി ഗവർണർ മുന്നോട്ട് വെച്ച നിർദ്ദേശങ്ങൾ സ്വീകാര്യമെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിനെതിരെ സാമൂഹികമായി ശക്തമായ എതിർപ്പ് ഉയർന്നു വരണം. സ്ത്രീധന വിവാഹങ്ങൾക്ക് ജനപ്രതിനിധികൾ പോകരുത്. സ്ത്രീധന വിവാഹങ്ങൾ ഒറ്റപ്പെടുത്തണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെ വധിക്കുമെന്ന് ഫോൺ വിളിച്ച് ഭീഷണി; രണ്ടുപേർ അറസ്റ്റിൽ
മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം സ്വദേശി അനിൽ, ബെംഗളൂരു സ്വദേശി പ്രേംരാജ് നായർ എന്നിവരെയാണ് വിവിധ ഇടങ്ങളിൽ നിന്ന് പിടികൂടിയത്.
ലോക്ക്ഡൗണുമായി ബന്ധപ്പെട്ട പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് മൂന്നുദിവസം മുമ്പാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് ഭീഷണിയുമായി പ്രേംരാജ് നായർ ക്ലിഫ് ഹൗസിലേക്കും ചീഫ് സെക്രട്ടറിയെയും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറെയും വിളിക്കുന്നത്. തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ തമിഴ്നാട് പൊലീസിന്റെ സഹായത്തോടെ ഇയാളെ ഇന്നലെ സേലത്തുനിന്ന് പിടികൂടുകയുമായിരുന്നു. തമിഴ്നാട് പൊലീസും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ചയാണ് മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോട്ടയം സ്വദേശി അനിൽ ക്ലിഫ് ഹൗസിലേക്ക് വിളിച്ചത്. തുടർന്ന് മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ കോട്ടയം ബസ് സ്റ്റാൻഡ് പരിസരമാണ് കാണിച്ചത്. തുടർന്ന് കോട്ടയത്തുള്ള പൊലീസെത്തിയപ്പോഴേക്കും ഇയാൾ അവിടെനിന്ന് രക്ഷപ്പെട്ടു. എറണാകുളത്തേക്കുള്ള ബസിൽ ഇയാളുണ്ടെന്ന് കോട്ടയത്തുള്ള പൊലീസ് സംഘം അറിയിച്ചതിനെതുടർന്ന് ഹിൽ പാലസ് പൊലീസ് എത്തി തൃപ്പൂണിത്തുറയിൽവെച്ച് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറയുന്നതെന്നും വിശദമായ പരിശോധന നടത്തുമെന്നും പൊലീസ് അറിയിച്ചു.