Headlines
Loading...
വീട്ടില്‍ താമസിക്കില്ല, ഹെയര്‍സ്റ്റൈലും മാറ്റും; ഒടുവില്‍ കഞ്ചാവ് കടത്തിലെ ഇടനിലക്കാരന്‍ പിടിയില്‍

വീട്ടില്‍ താമസിക്കില്ല, ഹെയര്‍സ്റ്റൈലും മാറ്റും; ഒടുവില്‍ കഞ്ചാവ് കടത്തിലെ ഇടനിലക്കാരന്‍ പിടിയില്‍

ആലുവ: ആന്ധ്രപ്രദേശിൽ നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുടെ ഇടനിലക്കാരൻ പിടിയിൽ. തിരുവനന്തപുരം പാളയം സായി സദനിൽ ജിജേന്ദ്രനെ (അലക്സ് 31)യാണ് പോലീസ് പിടികൂടിയത്.

കഞ്ചാവ് കൃഷിചെയ്യുന്ന ആന്ധ്രയിലെ പഡേരു മേഖലയിൽ വൻ സ്വാധീനമുള്ളയാളാണ് അലക്സ്. കഞ്ചാവിനായി ആന്ധ്രയിൽ എത്തുന്നവർ ഇയാളെയാണ് സമീപിക്കുന്നത്. സാമ്പിൾ കാണിച്ച് വില ഉറപ്പിച്ച ശേഷം കേരളത്തിൽ നിന്നെത്തിയവരുടെ വാഹനവുമായി ഉൾപ്രദേശത്തു പോയി കഞ്ചാവ് പാക്ക് ചെയ്തു കൊണ്ടുവന്ന് സംഘത്തിന് വാഹനം കൈമാറുകയാണ് പതിവ്. കേരളത്തിലേക്ക് ടൺ കണക്കിന് കഞ്ചാവാണ് ഇത്തരത്തിൽ കൈമാറിയിട്ടുള്ളത്.

കഴിഞ്ഞ നവംബറിൽ എറണാകുളം റൂറൽ പോലീസ് പരിധിയിൽനിന്ന് 150 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഇതിനുപിന്നാലെ നടത്തിയ അന്വേഷണത്തിലാണ് അലക്സിനെക്കുറിച്ച് വിവരം ലഭിക്കുന്നത്. ഇയാളെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണ സംഘം ആന്ധ്രയിലേക്ക് തിരിക്കാനിരിക്കെയാണ് കേരളത്തിലുണ്ടെന്ന് വിവരം ലഭിച്ചത്. കേരളത്തിലെത്തിയാൽ അലക്സ് വീട്ടിൽ താമസിക്കാറില്ല. ഓരോ തവണയും ഹെയർസ്റ്റൈലും മറ്റും മാറ്റുന്നതിനാൽ പെട്ടെന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്. ഒടുവിൽ എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ഒരാഴ്ച നീണ്ട ഓപ്പറേഷനൊടുവിലാണ് തിരുവനന്തപുരത്തെ പൂജപ്പുരയിൽനിന്ന് അലക്സിനെ പിടികൂടിയത്. കസ്റ്റഡിയിലെടുക്കാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാനും ശ്രമമിച്ചു. പിന്നീട് സാഹസികമായാണ് കീഴടക്കിയത്. തിരുവനന്തപുരം ജില്ലയിലെ വിവിധ പോലിസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ട്.

സി.ഐ എം.സുരേന്ദ്രൻ, എസ്.ഐ ടി.എം. സൂഫി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ജിമ്മോൻ ജോർജ്, പി.ശ്യാംകുമാർ, പി.എൻ രതീശൻ എന്നിവരാണ് പോലിസ് സംഘത്തിൽ ഉണ്ടായിരുന്നത്. അടുത്തിടെ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ആന്ധ്ര സ്വദേശി ഉൾപ്പടെ പത്ത് പേരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.