മാസ്കില്ല, കൂട്ടം കൂടി ജനം; വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ഒഴുക്ക്, ആശങ്കയോടെ രാജ്യം
ന്യൂഡൽഹി ∙ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ കര്‍ശന നിര്‍ദേശത്തിന് ശേഷവും രാജ്യത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം തുടരുന്നു. ഹിമാചല്‍ പ്രദേശിലെ മണാലി, മുംബൈയിലെ ലോണവാല, ഉത്തരാഖണ്ഡിലെ മസൂറി തുടങ്ങിയ ഇടങ്ങളില്‍ സഞ്ചാരികളുടെ തിരക്കാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ ടൂറിസം മേഖലയിലെ നിയന്ത്രണങ്ങള്‍ ഒഴിവാക്കിയിരുന്നു.
ഇതോടെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജനങ്ങളുടെ ഒഴുക്കുണ്ടായി. ജനം കൂട്ടംകൂടി നില്‍ക്കുന്ന ദൃശ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക രേഖപ്പെടുത്തി. പിന്നാലെയാണ് വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ശക്തമാക്കാന്‍ കേരളമുള്‍പ്പെടെ എട്ട് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ഇതിനുശേഷവും പ്രോട്ടോക്കോളുകള്‍ ലംഘിച്ച് വിനോദസഞ്ചാരികള്‍ എത്തുന്നത് തുടരുകയാണ്. ലോണവാല, മസൂറി, മണാലി തുടങ്ങിയ ഇടങ്ങളില്‍നിന്നും ഞായറാഴ്ച പുറത്തുവന്ന ദൃശ്യങ്ങളില്‍ വിനോദസഞ്ചാരികള്‍ മാസ്ക് പോലും ധരിച്ചിട്ടില്ല. കേന്ദ്രത്തിന്‍റെ നിര്‍ദേശം കണക്കിലെടുത്ത് പരിശോധന കര്‍ക്കശമാക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു