
ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി; ‘മന്ത്രി വിളിച്ചത് പാര്‍ട്ടിക്കാര്‍ തമ്മിലെ പ്രശ്‌നമെന്ന നിലയ്ക്ക്, തെറ്റ് ചെയ്‌തെന്ന് പറയാനാകില്ല’
യുവതിയ്ക്കുനേരെ അപമര്യാദയായി പെരുമാറിയെന്ന പാരതി ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ മന്ത്രി എകെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നം പരിഹരിക്കുക എന്ന നിലയ്ക്കാണ് ശശീന്ദ്രന്‍ ഫോണ്‍ വിളിച്ചതെന്നായിരുന്നു സഭയില്‍ മുഖ്യമന്ത്രിയുടെ ന്യായീകരണം. ഇതില്‍ മന്ത്രി തെറ്റ് ചെയ്‌തെന്ന് പറയാനാകില്ലെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ശശീന്ദ്രന്റെ വിഷയം ചര്‍ച്ച ചെയ്യണമെന്ന ആവശ്യമുന്നയിച്ചുകൊണ്ട് പ്രതിപക്ഷ എംഎല്‍എ പിസി വിഷ്ണുനാഥാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
മന്ത്രി സത്യപ്രതിജ്ഞാലംഘനം നടത്തിയെന്ന് പിസി വിഷ്ണുനാഥ് സഭയില്‍ ചൂണ്ടിക്കാട്ടി. എകെ ശശീന്ദ്രന് മന്ത്രിസ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ല. യുവതിയെ അപമാനിച്ച കേസിലെ നിയമനടപടികള്‍ ഇല്ലാതാക്കാനാണ് മന്ത്രി വിളിച്ചതെന്ന് വ്യക്തമാണെന്നും പിസി വിഷ്ണുനാഥ് പറഞ്ഞു.
അടിയന്തരപ്രമേയത്തില്‍ സൂചിപ്പിക്കുന്ന പരാതിക്കാരി കുണ്ടറ പോലീസ് സ്റ്റേഷനില്‍ ഹാജരായി പരാതി നല്‍കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി പറയുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ തന്നെ മോശമായി ചിത്രീകരിക്കുന്ന സന്ദേശങ്ങളും പത്മാകരന്‍ എന്നയാളുടെ വോയിസ് ക്ലിപ്പും രാജീവ് എന്നയാളുടെ ഫോണില്‍ നിന്നും എന്‍സിപി കൊല്ലം എന്ന വാട്സാപ്പ് ഗ്രൂപ്പില്‍ പ്രചരിക്കുന്നതായും പരാതിപ്പെട്ടു. മുന്‍പ് ഫെയ്സ്ബുക്കില്‍ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ അക്കൗണ്ടുകളുണ്ടാക്കി അതിലും അപകീര്‍ത്തിപ്പെടുത്തുന്ന പല സന്ദേശങ്ങളും പ്രചരിപ്പിച്ചിരുന്നതായും പരാതിയില്‍ പറഞ്ഞിരുന്നു. അതോടൊപ്പം മുന്‍പൊരിക്കല്‍ റോഡിലൂടെ പോകുമ്പോള്‍ പത്മാകരന്‍ മുക്കട ജംഗ്ഷനിലുളള തന്‍റെ കടയിലേക്കു പരാതിക്കാരിയെ വിളിച്ചു. സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതിന് എന്തു കാശ് കിട്ടിയെന്ന് ചോദിച്ചുവെന്നും കാശിനുവേണ്ടിയല്ല ഞാന്‍ നിന്നത് എന്നുപറഞ്ഞതിനെ തുടര്‍ന്നുണ്ടായ സാഹചര്യത്തല്‍ കയ്യില്‍ കയറി പിടിച്ചുവെന്ന് പരാതിയില്‍ പറയുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
പരാതി രജിസ്റ്ററില്‍ പതിച്ച് IAPS No.77342/2021 ആയി രസീത് ഈ പരാതിക്ക് പോലീസ് നല്‍കിയിരുന്നു. തുടര്‍ന്ന് പരാതിക്കാരിയെയും പത്മാകരനെയും സ്റ്റേഷനിലേക്ക് പോലീസ് വിളിപ്പിച്ചിരുന്നു.പോലീസ് വിളിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പത്മാകരന്‍ 30.06.2021 ല്‍ സ്റ്റേഷനിലെത്തി. പോലീസ് റിപ്പോര്‍ട്ട് പ്രകാരം പരാതിക്കാരി അന്നേ ദിവസം സ്റ്റേഷനില്‍ ഹാജരായിരുന്നില്ല എന്നും വ്യക്തമാക്കുന്നുണ്ട്. സ്റ്റേഷനില്‍ ഹാജരായ പരാതിക്കാരിയോട് പരാതിയില്‍ പറയുന്ന വിഷയങ്ങളെ സംബന്ധിച്ച വിശദാംശങ്ങള്‍ ആരാഞ്ഞെങ്കിലും വാട്സാപ്പിലൂടെ പ്രചരിച്ചതായി പറയുന്ന സന്ദേശങ്ങളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചില്ല. പരാതിയിേډല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് പോലീസ് പരാതിക്കാരിയെ ധരിപ്പിച്ചിരുന്നതായി പോലീസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പരാതിയില്‍ 20.07.2021 ല്‍ IPC 354, 509, 34 എന്നീ വകുപ്പുകള്‍ പ്രകാരം കുണ്ടറ പോലീസ് സ്റ്റേഷനില്‍ ക്രൈം.1176/21 ആയി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നുണ്ട്. ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുന്നതാണ്. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി പോലീസ് സ്വീകരിക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇക്കാര്യം സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിലെ പരാതിക്കാരി എന്‍സിപി നേതാവിന്‍റെ മകളും ആരോപണവിധേയമായിട്ടുള്ളയാള്‍ എന്‍സിപിയുടെ മറ്റൊരു പ്രവര്‍ത്തകനുമാണ് എന്നുമാണ് മനസ്സിലാക്കാനായിട്ടുള്ളത്. ഇവര്‍ തമ്മിലുള്ള തര്‍ക്കം എന്ന നിലയില്‍ എന്‍.സി.പി നേതാവു കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായത് എന്ന കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.