kerala
ഇമ്രാൻ മുഹമ്മദിനായി പിരിച്ചെടുത്ത 16.5 കോടി എന്തുചെയ്തു -ഹൈക്കോടതി
കൊച്ചി:സ്പൈനൽ മസ്‌കുലർ അട്രോഫി എന്ന അപൂർവരോഗം ബാധിച്ച് ചികിത്സയിലായിരുന്ന ഇമ്രാൻ മുഹമ്മദിനുവേണ്ടി പിരിച്ചെടുത്ത 16.5 കോടിയോളം രൂപ എന്തുചെയ്തെന്ന് ഹൈക്കോടതി.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന അഞ്ചുമാസം പ്രായമുള്ള ഇമ്രാൻ മരിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഇക്കാര്യം ആരാഞ്ഞത്. രോഗി മരിച്ചതിനാൽ ഈ തുക മറ്റു കുട്ടികളുടെ ചികിത്സയ്ക്ക് ഉപയോഗപ്പെടുത്താനാവില്ലേയെന്നും കോടതി ആരാഞ്ഞു. ഇതുസംബന്ധിച്ച് വിശദീകരണം നൽകാൻ സർക്കാരിനോട് നിർദേശിച്ചു. അപൂർവരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി സർക്കാർ സഹായം തേടുന്ന ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
അപൂർവരോഗം ബാധിച്ച കുട്ടികൾക്ക് ചികിത്സാസഹായം നൽകാൻ തുടങ്ങിയ പ്രത്യേക അക്കൗണ്ടിലേക്ക് സംസ്ഥാന സർക്കാർ 50 ലക്ഷം നിക്ഷേപിച്ച് ഉത്തരവിട്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഫണ്ട് കൈമാറ്റം സാധിച്ചിട്ടില്ലെന്ന് കേസ് പരിഗണിക്കവേ സർക്കാർ അറിയിച്ചു. ഇക്കാര്യത്തിൽ തിങ്കളാഴ്ചയ്ക്കകം നടപടി സ്വീകരിക്കാനും നിർദേശിച്ചു.
തുകസംബന്ധിച്ച തീരുമാനം പിന്നീട്
അങ്ങാടിപ്പുറം: ഇമ്രാന്റെ ചികിത്സയ്ക്കു ലഭിച്ച 16.5 കോടി രൂപ എന്തുചെയ്യണമെന്നത് പിന്നീടു തീരുമാനിക്കും. ചികിത്സാ സഹായസമിതി ചെയർമാനായ മഞ്ഞളാംകുഴി അലി എം.എൽ.എ.യുടെ നേതൃത്വത്തിൽ മറ്റു ജനപ്രതിനിധികളും ഇമ്രാന്റെ കുടുംബവും ചർച്ചചെയ്ത് തീരുമാനമെടുക്കും.
ഇമ്രാന്റെ ചികിത്സയ്ക്ക് 18 കോടി രൂപ വേണമായിരുന്നു. ഇതിൽ 16.5 കോടി സമാഹരിച്ചപ്പോഴാണ് ചൊവ്വാഴ്ച രാത്രി ഇമ്രാൻ മരിച്ചത്. അങ്ങാടിപ്പുറം വലമ്പൂർ കുളങ്ങരത്തൊടി ആരിഫിന്റെയും റമീസ തസ്‌നിയുടെയും മൂന്നാമത്തെ കുട്ടിയായിരുന്നു ഇമ്രാൻ.