വിസ്മയയുടെ ദുരൂഹ മരണം: ഭർത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി
വിസ്മയയുടെ ദുരൂഹ മരണ കേസിൽ ഭർത്താവ് കിരണിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഗാർഹിക പീഡന കുറ്റങ്ങൾ ചുമത്തി. ശൂരനാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വിസ്മയയെ നിരവധി തവണ മർദിച്ചിട്ടുണ്ടെന്ന് കിരൺ മൊഴി നൽകി. കിരണിന്‍റെ ബന്ധുക്കളെയും ചോദ്യംചെയ്യുമെന്ന് എഎസ്പി ബിജിമോൻ പറഞ്ഞു.
മകൾ ആത്മഹത്യ ചെയ്തതല്ലെന്ന് വിസ്മയയുടെ മാതാപിതാക്കള്‍ നേരത്തെ മീഡിയവണിനോട് പറഞ്ഞു. ഭർത്താവ് കിരൺ നിരന്തരം മർദിച്ചിരുന്നതായി വിസ്മയ അറിയിച്ചിരുന്നു. മൈലേജ് കൂടുതലുള്ള കാർ വേണമെന്ന് കിരൺ ആവശ്യപ്പെട്ടിരുന്നുവെന്ന് വിസ്മയയുടെ അമ്മ സജിതയും അച്ഛൻ ത്രിവിക്രമൻ നായരും പറഞ്ഞു. വിസ്മയ ആത്മഹത്യ ചെയ്ത രാത്രി വീട്ടിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്ന് കിരണിന്റെ രക്ഷിതാക്കള്‍ മീഡിയവണിനോട് പറഞ്ഞു.
പഠനം, ജോലി തുടങ്ങിയ സ്വപ്നങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് വിസ്മയയുടെ മരണ വാർത്ത വരുന്നത്. വിസ്മയയ്ക്ക് പഠിക്കാൻ കിരൺ പണം നൽകിയിരുന്നില്ല. മൈലേജ് കൂടുതലുള്ള കാർ വേണം എന്ന് കിരൺ പലപ്പോഴായി ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ പണം വേണം എന്നായിരുന്നു ഇയാളുടെ നിലപാടെന്നും വിസ്മയയുടെ അമ്മ സജിത പറഞ്ഞു. വിവാഹം കഴിഞ്ഞയുടനെ കിരൺ പീഡനം തുടങ്ങി. ആത്മഹത്യ ചെയ്തതിന്റെ ഒരു ലക്ഷണവും വിസ്മയയുടെ ശരീരത്തിലില്ലെന്നും അച്ഛൻ ത്രിവിക്രമൻ നായർ പറഞ്ഞു.
അമ്മ ലൈവ് ടുഡേ മലയാളത്തോട് പറഞ്ഞത്..
മരിക്കുന്നതിന്‍റെ അന്ന് ഉച്ചയ്ക്കും വിളിച്ചതാ. ഇടയ്ക്ക് വെച്ച് പ്രശ്നങ്ങളായിരുന്നു. അവള്‍ പറയും എങ്ങനെയെങ്കിലും പിടിച്ചുനില്‍ക്കണം. ഇവിടെ നിന്നാ നാട്ടുകാര് അതുമിതും പറയത്തില്ലേ എന്ന രീതിയില്‍. അതുകൊണ്ട് കിരണിനൊപ്പം പോകാന്‍ അവള്‍ തീരുമാനിച്ചു. അവള് ഒളിച്ചാണ് എന്നെ ഫോണ്‍ വിളിച്ചിരുന്നത്. ബാക്കി വീട്ടിലെല്ലാവരുടെയും നമ്പര്‍ അവന്‍ ബ്ലോക്ക് ചെയ്തിരുന്നു. കിരണിന്‍റെ കുടുംബത്തില്‍ ബാക്കിയുള്ളവര്‍ അധികം അടുക്കുന്ന കൂട്ടത്തിലായിരുന്നില്ല. അവിടെ അമ്മ മോന്‍റെ ഭാഗത്തായിരുന്നു. മോള്‍ പറഞ്ഞത് കഴിവതും പിടിച്ചുനില്‍ക്കാന്‍ ശ്രമിക്കും. പറ്റിയില്ലെങ്കി തിരിച്ചുവരുമെന്നാ.
മരിക്കുന്നതിന്‍റെ തലേ ദിവസം വിളിച്ചപ്പോള്‍ പറഞ്ഞത് പരീക്ഷാഫീസ് അടയ്ക്കണം, കുറച്ച് പൈസ വേണമെന്നാ. കിരണ്‍ തരില്ലേ മക്കളേന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്ന് പറഞ്ഞു. അപ്പോ ഞാന്‍ പൈസ ഇടാമെന്ന് പറഞ്ഞു. പിഎസ്‍സി പരീക്ഷ എഴുതണം. ബിഎഎംഎസ് ബാക്കി എഴുതി എടുക്കണം. എന്നിട്ട് ജോലി വാങ്ങിക്കണം. അപ്പോ എല്ലാവരും അംഗീകരിക്കുമല്ലോ എന്ന് പറഞ്ഞു. ഫാദേഴ്സ് ഡേയുടെ അന്ന് അച്ഛനെവിടെ, അച്ഛനോട് ആശംസ പറയണമെന്ന് പറഞ്ഞു. അവള്‍ വാട്സ് ആപ്പിലോ മറ്റോ അയച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുത്തെറിഞ്ഞു. അവന് ഭയങ്കര ദേഷ്യമാണ്. ഇതിലും നല്ല പെണ്ണിനെ കിട്ടുമായിരുന്നു, സ്വത്ത് കിട്ടുമായിരുന്നു എന്നൊക്കെ പറയുമായിരുന്നു. 80 പവനാ കല്യാണത്തിന് കൊടുത്തത്. ബാക്കി ഒരു വര്‍ഷത്തിനിനുള്ളില്‍ കൊടുക്കാമെന്ന് തീരുമാനിച്ചു. അവന്‍റെ സ്വഭാവം ഇങ്ങനെ ആയതുകൊണ്ട് താമസിപ്പിച്ചതാ. ഇനി ഒരു മക്കള്‍ക്കും ഇതുപോലെ അവസ്ഥ വരല്ലേ. നിയമത്തിന് മുന്‍പില്‍ കൊണ്ടുവന്ന് ശിക്ഷ നടപ്പാക്കണം.