kerala
സുരേന്ദ്രൻ ഹെലികോപ്റ്ററിൽ പണം കടത്തിയോ; അന്വേഷണം വേണം; ആഞ്ഞടിച്ച് കെ. മുരളീധരൻ
കുഴല്‍പ്പണ കേസില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസും സി.പി.എമ്മും. കുഴല്‍പ്പണത്തില്‍ സുരേന്ദ്രന്റ പങ്കിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ മുരളീധരന്‍ എം.പി ആവശ്യപ്പെട്ടപ്പോള്‍ മഞ്ഞുമലയുടെ അറ്റം മാത്രമാണ് തെളിഞ്ഞതെന്നായിരുന്നു സി.പി.എം പി ബി അംഗം കോടിയേരി ബാലകൃഷ്ണന്റ പ്രതികരണം. ഉപ്പുതിന്നവന്‍ വെള്ളം കുടിക്കുമെന്നായിരുന്നു ബി.ജെ.പി നേതാവ് സി.കെ പത്മനാഭന്റ വിമര്‍ശനം
കൊടകരയില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ സുരേന്ദ്രന്‍ മല്‍സരിച്ച കോന്നിയില്‍ ചെലവഴിക്കാന്‍ കൊണ്ടുവന്നതാണെന്ന പ്രചാരണം ശക്തമാകുന്നതിനിടെയാണ് സമഗ്ര അന്വേഷണം ആവശ്യം. സുരേന്ദ്രന്‍ രണ്ടിടത്ത് മല്‍സരിച്ചതില്‍ ദുരൂഹയുണ്ടന്ന് കെ മുരളീധരന്‍ എം.പി. ഹെലികോപ്ടറില്‍ പോലും പണം കടത്തിയിട്ടുണ്ടാകാം. സുരേന്ദ്രന്റ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഹെലികോപ്ടര്‍ വാടകയുണ്ടോയെന്ന് പരിശോധിക്കണം. സി.പി.എം ബി.ജെ പി അന്തര്‍ധാര ശക്തമാണന്നും ഇപ്പോഴത്തെ അന്വേഷണം എത്തേണ്ടിടത്ത് എത്തില്ലന്നും മുരളീധരന്‍.
ബി.ജെ.പി തിരഞ്ഞെടുപ്പില്‍ വ്യാപകമായി കള്ളപ്പണം ഒഴുക്കിയതിന്റ തെളിവാണ് ഒാരോ ദിവസവും പുറത്തുവരുന്ന വെളിപ്പെടുത്തലെന്ന് കോടിയേരി ബാലകൃഷ്ണന്‍. എ.പി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ റെയ്ഡ് നടന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണ്. രാഷ്ട്രീയ പകപോക്കല്‍ സര്‍ക്കാര്‍ നയമല്ല.
ബി.ജെ.പിയിലും സുരേന്ദ്രനെതിരെ പ്രതിഷേധം പുകയുകയാണ്. പരിസ്ഥിതി മാത്രമല്ല, രാഷ്ട്രീയവും മലീമസായെന്നായിരുന്നു ദേശീയ സമിതിയംഗം സി.കെ പത്മനാഭന്റ ഒളിയമ്പ്