സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഫലപ്രദമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക്ഡൗണിനു ശേഷം സംസ്ഥാനത്തെ ശരാശരി കേസുകളിൽ കുറവുണ്ടായിട്ടുണ്ട്. ചില ജില്ലകളിൽ കേസുകൾ വർധിക്കുന്നുണ്ടെങ്കിലും പൊതുവിൽ കൊവിഡ് കേസുകൾ കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മെയ് ഒന്ന് മുതൽ എട്ട് വരെ ഒരു ദിവസം ശരാശരി 37144 കേസുകൾ ഉണ്ടായിരുന്നു. എന്നാൽ ലോക്ക്ഡൗൺ തുടങ്ങിയ ആഴ്ചയിൽ അത് 35919 ആയി കുറഞ്ഞു. എട്ട് ജില്ലകളിൽ 10 മുതൽ 30 ശതമാനം വരെ കുറവാണ് രേഖപ്പെടുത്തിയത്. വയനാട്ടിലാണ് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. കൊല്ലം, മലപ്പുറം, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ കേസുകൾ കൂടുന്നുണ്ട്. എന്നാൽ, പൊതുവിൽ കേസുകൾ കുറയുന്നു. 444000 വരെ എത്തിയ ആക്ടീവ് കേസുകൾ 362315 ആയി കുറഞ്ഞു.
ആഴ്ചകൾക്ക് മുൻപ് ബാധിച്ച രോഗബാധയാണ് പിന്നീട് കണ്ടെത്തുന്നത് എന്നതിനാൽ ലോക്ക്ഡൗൺ എത്രത്തോളം ഫലം ചെയ്തു എന്ന് അടുത്ത ദിവസങ്ങളിൽ കൃത്യമായി അറിയാം. ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് കുറഞ്ഞുവരുന്നുണ്ടെന്നത് ആശ്വാസകരമാണ്. ലോക്ക്ഡൗണിന് മുൻപ് നടപ്പാക്കിയ വാരാന്ത്യ നിയന്ത്രണവും രാത്രി കർഫ്യുവൂ ഗുണം ചെയ്തുവെന്ന് കരുതണം.