മങ്കൊമ്പ് കുട്ടാനാട്ടിൽ കിഴക്കൻ വെള്ളത്തിന്റെ വരവ് നിലയ്‌ക്കുന്നില്ല. ജലനിരപ്പു വീണ്ടുമുയർന്നു. പ്രളയഭീതിയിൽ കുട്ടനാട്. കുട്ടനാട്- അപ്പർ കുട്ടനാട് മേഖലകൾ വെള്ളത്തിൽ മുങ്ങി. കോവിഡ് പശ്ചാത്തലത്തിൽ ക്യാമ്പുകളിലേക്ക് മാറാൻ ദുരിത ബാധിതർ തയ്യാറാകുന്നില്ല. കിഴക്കൻ വെള്ളത്തിന്റെ വരവ് ശക്തിയർജിച്ചതോടെ പമ്പ, മണിമല ആറുകളിലെ വെള്ളം ഉയർന്നു. ചക്കുളത്തുകാവ് ഓഡിറ്റോറിയത്തിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നെങ്കിലും ഒരുകുടുംബം മാത്രമാണ് എത്തിയത്. എ സി റോഡിൽ കൂടുതൽ ഭാഗങ്ങൾ വെള്ളത്തിൽമുങ്ങി. നീലംപേരൂർ, കാവാലം, പുളിങ്കുന്ന്, മുട്ടാർ, തലവടി, രാമങ്കരി, നെടുമുടി, കൈനകരി പഞ്ചായത്തുകളിലാണ് ദുരിതം കൂടുതൽ. രാമങ്കരിയിൽ കുഴിക്കാല, ചെമ്പടി പുതുവൽ, മൂന്നു റിൽചിറ എന്നീ എ സി കോളനികൾ വെള്ളത്തിൽ മുങ്ങി. തലവടിയിൽ കുതുരച്ചാൽ പുതുവൽ, പൂന്തുരുത്തി കോമൻകരി, ചാമക്കളം എന്നിവടങ്ങിൽ വെള്ളം കയറി. കുതിരച്ചാൽ കോളനി നിവാസികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. മുട്ടാറിൽ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളത്തിൽ മുങ്ങി. നീലംപേരൂരിൽ നാരകത്ര, കൈനടി, പയറ്റുപാക്ക, ആക്കനടി, ചേന്നംകരി എന്നിവിടങ്ങളിലും, പുളിം കുന്നിൽ മങ്കൊമ്പ്, ചതുർഥ്യാകരി, തുറവശേരി, വേണാട്ട് പ്രദേശങ്ങളിലും, നെടുമുടിയിൽ മാത്തൂർ പാടശേഖരത്തിനുള്ളിലും ബണ്ടുകളിലും താമസിക്കുന്ന നൂറോളം വീടുകളിൽ വെള്ളംകയറി.