
national
മമത ബാനർജി സത്യപ്രതിജ്ഞ ചെയ്തു; അക്രമങ്ങളിൽ ബിജെപി പ്രതിഷേധം
രാഷ്ട്രീയ സംഘർഷങ്ങൾ അയവില്ലാതെ തുടരുന്നതിനിടെ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മമതയ്ക്ക് മുഖ്യമന്ത്രിക്കസേരയിൽ ഇത് മൂന്നാം ഊഴമാണ്. രാജ്ഭവനിൽ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിച്ച് ലളിതമായ ചടങ്ങായിരുന്നു. മുൻമുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ്, പ്രതിപക്ഷ നേതാവായിരുന്ന അബ്ദുൽ മന്നൻ, ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി തുടങ്ങി വളരെ കുറച്ചുപേർക്ക് മാത്രമേ ക്ഷണമുണ്ടായിരുന്നുള്ളൂ. ചടങ്ങിൽ സൗരവ് ഗാംഗുലി മുഖ്യാതിഥിയായി പങ്കെടുത്തു. എന്നാൽ ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് ചടങ്ങിൽ നിന്ന് വിട്ടുനിന്നു. . ബംഗാളിൽ നിയമവാഴ്ച്ച ഉറപ്പാക്കണമെന്ന് മമതയെ ഒപ്പം നിർത്തി ഗവർണർ ജഗ്ദീപ് ധൻഖർ നിർദേശിച്ചു. അക്രമങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണം. കേന്ദ്ര- സംസ്ഥാന ബന്ധം ശക്തമാക്കണമെന്നും ഗവർണർ നിർദേശിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ബംഗാളിൽ വ്യാപകമായുണ്ടായ അക്രമങ്ങൾക്കെതിരെ ബിജെപി പ്രതിഷേധിക്കുകയാണ്. വിഭജന സമയത്തെ സാഹചര്യമാണ് ബംഗാളിലെന്ന് ബിജെപി ദേശീയഅധ്യക്ഷൻ ജെ പി നഡ്ഢ കൊൽക്കത്തയിൽ പറഞ്ഞു. ദേശീയ വനിത കമ്മിഷൻ അധ്യക്ഷ രേഖ ശർമയുടെ നേതൃത്വത്തിലുള്ള സംഘം സ്ത്രീകൾക്കുനേരെയുള്ള അക്രമങ്ങൾ പരിശോധിക്കാൻ ബംഗാളിലെത്തും. ദേശീയ മനുഷ്യാവകാശ കമ്മിഷനും അക്രമങ്ങളെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 400 ഓളം ബിജെപി പ്രവർത്തകരും കുടുംബങ്ങളും ബംഗാളിൽ നിന്ന് അസമിലേയ്ക്ക് പലായനം ചെയ്ത് എത്തിയതായി അസം മന്ത്രി ഹിമന്ത ബിസ്വ സർമ അറിയിച്ചു.