കോഴിക്കോട്: കേരളത്തില്‍ 2021 ലെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ മെയ് 28 ന് എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷകർ. രണ്ടു ദിവസത്തെ പ്രവചന മാതൃകാ വ്യതിയാനം പരിഗണിച്ചാല്‍ മെയ് 26 നും 30 നും ഇടയില്‍ കേരളത്തില്‍ മണ്‍സൂണെത്തും. 2019 ലും 2020 ലും മണ്‍സൂണ്‍ എപ്പോഴെത്തുമെന്ന് മെയ് രണ്ടാം വാരത്തില്‍ കൃത്യമായി മെറ്റ്ബീറ്റ് വെതര്‍ പ്രവചിച്ചിരുന്നു.
2019 ല്‍ ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തുമെന്നായിരുന്നു പ്രവചനം. ജൂണ്‍ എട്ടിന് മണ്‍സൂണ്‍ എത്തിയതായി ഒടുവില്‍ സ്ഥിരീകരണം ഉണ്ടായി. 2020 ല്‍ ജൂണ്‍ രണ്ടി നായിരുന്നു രണ്ട് ദിവസത്തെ മോഡല്‍ വ്യതിയാന പ്രകാരമുള്ള പ്രവചനം. നിസര്‍ഗ ചുഴലിക്കാറ്റിന്റെ സ്വാധീനത്താല്‍ ജൂണ്‍ ഒന്നി ന് തന്നെ കാലവര്‍ഷം എത്തുകയും ചെയ്തു.
അന്തരീക്ഷസ്ഥിതി അവലോകനം
മണ്‍സൂണ്‍ മാനദണ്ഡങ്ങളുടെ പ്രധാന ഭാഗമായ തെക്കുപടിഞ്ഞാറന്‍ കാറ്റിന്റെ ദിശാവ്യതിയാനം ഈ വര്‍ഷം മെയ് 10 ന് ശേഷം തന്നെ ദൃശ്യമാണ്. എന്നാല്‍ കാറ്റുമായി ബന്ധപ്പെട്ട മണ്‍സൂണ്‍ മാനദണ്ഡം പൂര്‍ത്തിയാകാന്‍ മെയ് 27 ആകേണ്ടിവരും. 4.2 കി.മി വരെ ഉയരത്തില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗത 27 ന് തന്നെ മണ്‍സൂണ്‍ പരിധി കടക്കും.
കാലവര്‍ഷ മാനദണ്ഡ പ്രകാരം പടിഞ്ഞാറന്‍ കാറ്റ് 4.2 കി.മി ഉയരം വരെ വ്യാപിക്കണം. 600 മീറ്റര്‍ ഉയരത്തില്‍ കാറ്റിന് 15 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വരെ വേഗതയും വേണം. 27 ന് തിരുവനന്തപുരം മുതല്‍ ആലപ്പുഴ വരെ ഈ അന്തരീക്ഷ ഉയരത്തില്‍ കാറ്റിന്റെ വേഗത 20 നോട്ടിക്കല്‍ മൈലിന് മുകളിലാകും എന്നാണ് നിരീക്ഷണം. മെയ് 10 ന് ശേഷം മിനിക്കോയ്, അമിനി, തിരുവനന്തപുരം, പുനലൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍, കുഡ്‌ലു, മംഗലാപുരം തുടങ്ങിയ വെതര്‍ സ്റ്റേഷനുകളില്‍ 60 ശതമാനത്തിലും തുടര്‍ച്ചയായ രണ്ടു ദിവസം 2.5 എം.എം മഴ ലഭിക്കണമെന്ന മാനദണ്ഡവും മെയ് 28 നകം പൂര്‍ത്തിയാകും.
ഭൂമിയില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന ഔട്ട് ഗോയിങ് ലോങ് വേവ് റേഡിയേഷന്‍ (ഒ.എല്‍.ആര്‍) അക്ഷാംശം 5 മുതല്‍ 10 ഡിഗ്രി വടക്കു വരെ 200 മെഗാവാട്ടില്‍ താഴെയാകണമെന്ന മാനദണ്ഡവും പാലിക്കപ്പെടുമെന്നാണ് നിരീക്ഷണം. നിലവില്‍ യു.എസ് ഏജന്‍സിയായ എന്‍.ഒ.എ.എയുടെ ഡാറ്റ പ്രകാരം അറബിക്കടലിലെ ചില മേഖലകളില്‍ ഒ.എല്‍.ആര്‍ ഈ തോതിലേക്ക് കുറഞ്ഞതായി കാലാവസ്ഥ നിരീക്ഷകർ വ്യക്തമാക്കി.