kerala
കേരളത്തിൽ ഓക്സിജൻ ക്ഷാമമില്ല; അയൽ സംസ്ഥാനങ്ങളിലേക്ക് വിതരണം തുടരും; പെസോ
കേരളത്തില്‍ ഓക്സിജന്‍ ക്ഷാമമില്ലെന്ന് പെട്രോളിയം ആന്റ് എക്സ്പ്ലോസിവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍. പ്രതിദിനം എണ്‍പത്തിയഞ്ച് മെട്രിക് ടണ്‍ വരെ ഓക്സിജന്‍ ആവശ്യമാണ്. കോവിഡ് കേസുകള്‍ ഉയര്‍ന്നാലും പ്രതിസന്ധിയെ മറികടക്കാനുള്ള സജ്ജീകരണങ്ങള്‍ 24 മണിക്കൂറും ഉറപ്പാക്കിയിട്ടുണ്ടെന്ന് പെസോ ഡെപ്യൂട്ടി ചീഫ് കണ്ട്രോളര്‍ മനോരമന്യൂസിനോട് പറഞ്ഞു. അയല്‍ സംസ്ഥാനങ്ങളിലേക്ക് ഓക്സിജന്‍ വിതരണം തുടരുമെന്നും വ്യക്തമാക്കി.
ഓക്സിജന്‍ ക്ഷാമത്തില്‍ മറ്റ് സംസ്ഥാനങ്ങള്‍ പ്രതിസന്ധി നേരിടുമ്പോഴും കേരളത്തില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് പെസോ. കേന്ദ്ര നിര്‍ദേശം നടപ്പാക്കിയെന്നും ആരോഗ്യവകുപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയുമാണെന്നും പെസോ. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23ന് ഓക്സിജന്‍ ഫില്ലിങ് പ്ലാന്റുകളുടെയും ഉല്‍പാദകരുടെയും യോഗം വിളിച്ചത് ഗുണകരമായി.
കോവിഡ് വര്‍ധിക്കുന്നത് മുന്‍കൂട്ടി കണ്ട് ഓക്സിജന്‍ സിലിണ്ടര്‍ സപ്ലൈയും വര്‍ധിപ്പിച്ചിട്ടുണ്ട്. വ്യവസായിക ആവശ്യത്തിന് ഉപയോഗിക്കുന്ന സിലണ്ടറുകളെ മെഡിക്കല്‍ സിലിണ്ടറുകളാക്കി മാറ്റി, നൈട്രജന്‍ സിലിണ്ടറുകളേയും ഓക്സിജന്‍ സിലിണ്ടറുകളാക്കി മാറ്റിയിട്ടുണ്ട്.