ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുടെ അക്കൗണ്ടില്‍ നിന്ന് ഇ.ഡി കണ്ടെത്തിയത് 2 കോടിയിലേറെ രൂപ; സിദ്ധിഖ് കാപ്പന്‍റെ പേരും റിപ്പോർട്ടിൽ
കൊല്ലം അഞ്ചല്‍ സ്വദേശിയും ക്യാമ്പസ് ഫ്രണ്ട് ദേശീയ സെക്രട്ടറിയുമായ റൗഫ് ഷെരീഫിനെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് എന്‍ഫോഴ്സ്മെന്‍റ അറസ്റ്റ് ചെയ്യുന്നത്. റൗഫിന്‍റെ അക്കൗണ്ടിലേക്ക് ദുരൂഹ പണമിടപാട് നടന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു അറസ്റ്റ് . രണ്ടു കോടി 21 ലക്ഷം രൂപയാണ് റൗഫിന്‍റെ മൂന്ന് അക്കൗണ്ടുകളില്‍ നിന്നായി ഇ.ഡി കണ്ടെത്തിയത്. ഒരു കോടി 35 ലക്ഷം രൂപ കണ്ടെത്തിയ ഒരു അക്കൗണ്ടില്‍ ഈ വര്‍ഷം ഏപ്രില്‍ ജൂണ്‍ മാസങ്ങളിലായി 29 ലക്ഷം രൂപ വിദേശത്ത് നിന്ന് വന്നു. മറ്റൊരക്കൗണ്ടില്‍ ഉണ്ടായിരുന്ന 67 ലക്ഷം രൂപയില്‍ 19 അര ലക്ഷം വിദേശഫണ്ടാണെന്നും കണ്ടെത്തി.
മൂന്നാമത്തെ അക്കൗണ്ടിലുണ്ടായിരുന്നത് 20 ലക്ഷം രൂപയാണ്. കൊവിഡ് കാലത്ത് റൗഫിന്‍റെ അക്കൗണ്ടിലേക്ക് ഒമാനിൽ നിന്നാണ് പണം എത്തിയിരിക്കുന്നത്. ഈ പണത്തിൽ നിന്ന് ഹാത്രസിലേക്ക് പോകാന്‍ ക്യാമ്പസ് ഫ്രണ്ട് ദേശീയ ട്രഷറര്‍ അതീഖര്‍ റഹ്മാന്‍റെ അക്കൗണ്ടിലേക്ക് റൗഫ് പണം അയച്ചിരുന്നു. മലയാളി മാധ്യമപ്രവര്‍ത്തന്‍ സിദ്ധിഖ് കാപ്പനൊന്നിച്ച് പോകാന്‍ നിര്‍ദേശം നല്‍കിയതും റൗഫ് ആണ്. ചോദ്യം ചെയ്യലില്‍ ക്യാമ്പസ് ഫ്രണ്ട് ട്രഷറര്‍ അതീഖറിനെ അറിയില്ലെന്ന് സിദ്ധിക് കാപ്പന്‍ പറഞ്ഞത് കളവാണെന്ന് ഇ.ഡി റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഒരു വര്‍ഷമായി സിദ്ധിഖ് കാപ്പനെ അറിയാമെന്ന് അതീക്കര്‍ വെളിപ്പെടുത്തിയെന്നും എന്‍ഫോഴ്മെന്‍റ് റിപ്പോർട്ടിലുണ്ട്. ഹാത്രസിലേക്കുള്ള ഇവരുടെ യാത്ര മതസൗഹാര്‍ദം തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നും യാത്രയ്ക്ക് പിന്നില‍്‍ ഗൂഢലകഷ്യങ്ങളുണ്ടെന്നും എന്‍ഫോഴ്സമെന്‍റ് അവകാശപ്പെട്ടു.