kerala
ഗ്യാലറിയിൽ നിന്ന് താഴേയ്ക്ക് തെറിച്ചുവീണു; ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററിൽ emergency
കൊച്ചി: കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന പരിപാടിയ്ക്കിടയിൽ ഉണ്ടായ അപകടത്തിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ഗുരുതര പരിക്ക്. ഗ്യാലറിയുടെ മുകളിൽ നിന്നും താഴെയ്ക്ക് തെറിച്ചു വീണാണ് എംഎൽഎയ്ക്ക് ഗുരുതര പരിക്കേറ്റത്. ലോക റെക്കോർഡ് നേട്ടം ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ 12000 നർത്തകർ അണിനിരന്ന നൃത്ത പരിപാടി തുടങ്ങാനിരിക്കെയായിരുന്നു അപകടം.
മുഖം കുത്തിയാണ് ഉമാ തോമസ് എംഎൽഎ വീണത്. മൂക്കിൽ നിന്നും വായിൽ നിന്നും അമിതമായി രക്തം വരുന്നുണ്ടായിരുന്നു. വീഴ്ചയിൽ ഉമാ തോമസ് എംഎൽഎയ്ക്ക് ബോധം നഷ്ടപ്പെട്ടിരുന്നു. അതേസമയം, നൃത്തപരിപാടി ആരംഭിച്ചിട്ടുണ്ട്.
പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു എംഎല്‍എ. താത്കാലികമായി തയ്യാറാക്കിയ വിഐപി ഗാലറിയില്‍ നിന്ന് 20 അടിയോളം താഴ്ചയിലേക്ക് എംഎല്‍എ വീണുവെന്നാണ് മനസിലാക്കുന്നത്. പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി സജി ചെറിയാനും എത്തിയിരുന്നു. പരിപാടി തുടങ്ങാറായപ്പോഴാണ് എംഎല്‍എ എത്തിയത്. അപകടം നടന്ന ഉടന്‍ സന്നദ്ധ പ്രവര്‍ത്തകര്‍ സ്റ്റേഡിയത്തിന് പുറത്തുണ്ടായിരുന്ന ആംബുലന്‍സില്‍ കയറ്റി എംഎല്‍എയെ ആശുപത്രിയിലേക്ക് മാറ്റി.
"ഗുരുതരമായ പരുക്കിനെ തുടർന്ന് ഉമാ തോമസ് എംഎൽഎയെ വെന്റിലേറ്ററിലേക്ക് മാറ്റി. കൊച്ചി റിനൈ മെഡിസിറ്റിയിലാണ് എംഎൽഎ ചികിത്സയിൽ കഴിയുന്നത്. ഇന്ന് വൈകീട്ട് കലൂർ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന ആർട്ട് മാഗസിൻ ആയ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കവെയായിരുന്നു അപകടം.
ഉമ തോമസ് എംഎൽഎ വീണത് ഇരുപതടിയോളം ഉയരത്തിൽ നിന്നാണ്. മുഖമടിച്ച് മുന്നിലേക്കാണ് വീണത്. മുറിവിൽ നിന്ന് രക്തം വാർന്നുപോയിട്ടുണ്ട്. ആംബുലൻസിലേക്ക് കയറ്റുമ്പോൾ തന്നെ രക്തം വാർന്നിരുന്നു. ഇരിക്കാൻ ശ്രമിക്കുന്നതിനിടെ താത്കാലിക ബാരിക്കേഡിൽ പിടിച്ച് ഇരുന്നതാണ് അപകടത്തിന് കാരണമായത്. സേഫ്റ്റി ഗാർഡുമാർ ഇല്ലായിരുന്നു. വേദിയ്ക്ക് മുന്നിൽ ബാരിക്കേഡായി വെച്ചിരുന്നത് താത്കാലികമായി കെട്ടിയ റിബൺ ആയിരുന്നു.