kerala
‘അബിഗേലിനെ മൈതാനത്ത് ഉപേക്ഷിച്ചത് സ്ത്രീ; സംശയം തോന്നി’; കുട്ടിയെ ആദ്യം കണ്ട ധനഞ്ജയ
കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയ ആറുവയസുകാരി അബിഗേലിനെ കൊല്ലം നഗരത്തില്‍ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചനിലയില്‍ ആദ്യം കണ്ടത് ധനഞ്ജയ എന്ന യുവതി. കുട്ടി അവശനിലയിലെന്ന് തോന്നി വെള്ളം നല്‍കി. ശേഷം പൊലീസിനെ അറിയിച്ചു. ഒരു സ്ത്രീയാണ് കുഞ്ഞിനെ മൈതാനത്ത് കൊണ്ടിരുത്തിയതെന്ന് യുവതി പറഞ്ഞു. ഒരു സ്ത്രീ അബിേഗലിന് ഒപ്പമുണ്ടായിരുന്നു. അടുത്തുനിന്ന് പോകുന്നത് കണ്ടു. പിന്നീട് തിരിച്ചുവന്നില്ല. ഇതാണ് സംശയം തോന്നാന്‍ കാരണം. പടം വച്ചു നോക്കി സ്ഥിരീകരിച്ചതോടെ ഒപ്പം കൂടിയവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നെന്നും ധനഞ്ജയ മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലം എസ്എന്‍ കോളജ് വിദ്യാര്‍ഥിനിയായ ധനഞ്ജയ പരീക്ഷ കഴിഞ്ഞ് വരികയായിരുന്നു.
കൊല്ലം ഈസ്റ്റ് പൊലീസിന്റെ സംരക്ഷണയിലാണ് നിലവില്‍ കുട്ടി. ആശുപത്രിയിലേക്ക് മാറ്റി. വൈദ്യപരിശോധനയ്ക്കുശേഷം കുഞ്ഞിനെ വീട്ടിലെത്തിക്കും . 20 മണിക്കൂറിനു ശേഷമാണ് കണ്ടെത്തിയത്. സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും മാധ്യമങ്ങളുടെയും പരിശ്രമഫലമെന്ന് നാട്ടുകാര്‍ പറഞ്ഞു. കണ്ടുകിട്ടിയപ്പോള്‍ കടുംനീലയിൽ പൂക്കളുള്ള ഫ്രോക്ക് ആണ് വേഷം.
ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെട്ടു
പ്രതികള്‍ കൃത്യം ചെയ്തത് ആസൂത്രണത്തോടെയെന്നു വ്യക്തം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാറിന്റെ നമ്പർ ലഭിക്കാത്തതും പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തതും പൊലീസിന് തിരിച്ചടിയാകുന്നു. എങ്കിലും ചില തെളിവുകൾ ലഭിച്ചിട്ടുണന്ന് ഐ.ജി. സ്പർജൻ കുമാർ അറിയിച്ചു. ഡി.ജി.പിയും എ.ഡി. ജീപി യും ഉൾപ്പടുന്ന ഉന്നത ഉദ്യോഗസ്ഥരും അന്വേഷണ മേൽനോട്ടം ഏറ്റെടുത്തു.