Headlines
Loading...
പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

പ്ലസ് വണ്‍ പ്രവേശനം: ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം, അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിന് ജൂണ്‍ രണ്ട് മുതല്‍ അപേക്ഷിക്കാം. കഴിഞ്ഞ വര്‍ഷത്തേത് പോലെ അഞ്ച് ഘട്ടങ്ങളിലായി പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ തലത്തിലെ ധാരണ. അതേസമയം ജൂലായ് ആദ്യം മുതല്‍ ക്ലാസുകള്‍ ആരംഭിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഏകജാലകം വഴിയാണ് ജൂണ്‍ 2 മുതല്‍ ഒന്‍പത് വരെയാണ് പ്ലസ് വണ്‍ പ്രവേശനത്തിനായി ഓണ്‍ലൈനായി അപേക്ഷിക്കാനാവുക. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്ലസ്ടു ഫലപ്രഖ്യാപനത്തിനിടെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം ട്രയല്‍ അലോട്ട്‌മെന്റ് ജൂണ്‍ 13 മുതല്‍ ആരംഭിക്കും. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് ജൂണ്‍ 19ന് നടക്കും.

സംസ്ഥാനത്തെ പ്ലസ് വണ്‍ സീറ്റ് ക്ഷാമ പരിഹരിക്കാന്‍ ഓരോ ജില്ലയിലും ആവശ്യാനുസരണം സീറ്റ് വര്‍ധിപ്പിച്ച് നല്‍കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഇതുപ്രകാരം പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള വടക്കന്‍ ജില്ലകള്‍ക്കായിരിക്കും കൂടുതല്‍ സീറ്റുകള്‍ അനുവദിക്കുക.

വിദ്യാഭ്യാസ ജില്ല അനുസരിച്ച് ലഭ്യമായ സീറ്റുകളുടെയും അപേക്ഷകരുടെയും കണക്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട്. വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തില്‍ കണക്കെടുക്കും. അതിന് ശേഷം സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയില്‍ ഉള്ളത്. ഒന്നാം അലോട്ട്‌മെന്റിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.

അതേസമയം മുഖ്യഘട്ടത്തിലെ അവസാന അലോട്ട്‌മെന്റ് ജൂലായ് ഒന്നിന് നടക്കും. മുഖ്യ ഘട്ടത്തില്‍ ഉള്‍പ്പെട്ട മൂന്ന് അലോട്ട്‌മെന്റിലൂടെ ഭൂരിഭാഗം സീറ്റുകളില്‍ പ്രവേശനമുറപ്പാക്കി ജൂലായ് അഞ്ചിന് സംസ്ഥാനത്ത് പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.

നിലവില്‍ വിദ്യാഭ്യാസ ജില്ലയുടെ അടിസ്ഥാനത്തില്‍ കണക്കെടുത്ത് സീറ്റുകള്‍ വര്‍ധിപ്പിക്കുന്നതാണ് പരിഗണനയിലുള്ളത്. ഒന്നാം അലോട്ട്‌മെന്റിന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും. കഴിഞ്ഞ അധ്യയന വര്‍ഷം അനുവദിച്ച് 81 ബാച്ചുകളും നിലനിര്‍ത്താനാണ് തീരുമാനം. 4,17864 ലക്ഷം കുട്ടികളാണ് എസ്എസ്എല്‍സി വിജയിച്ചത്.

സിബിഎസ്ഇ ഉള്‍പ്പെടെയുള്ള ബോര്‍ഡുകളില്‍ നിന്ന് 75000 കുട്ടികള്‍ ഉന്നത വിദ്യാഭ്യാസത്തിന് കേരളത്തില്‍ അപേക്ഷിക്കും. പ്ലസ് വണ്‍, ഐടിഎ, പോളിടെക്‌നിക്ക് ഉള്‍പ്പെടെ 4,65000ത്തോളം സീറ്റുകളാണ് ഉള്ളത്.

അതേസമയം തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട്, എന്നീ ഏഴ് ജില്ലകളില്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 30 ശതമാനവും, എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 20 ശതമാനവും മാര്‍ജിനല്‍ സീറ്റ് വര്‍ധിപ്പിക്കും. കൊല്ലം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ സര്‍ക്കാര്‍ എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും 20 ശതമാനം മാര്‍ജിനല്‍ സീറ്റ് വര്‍ധനവുണ്ടാകും.