
ബ്രഹ്മപുരം തീപ്പിടിത്തം: മാതൃകാ സംസ്ഥാനത്താണോ ഈ സ്ഥിതിയെന്ന് ഹൈക്കോടതിയുടെ വിമർശം
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റ് തീപിടിത്തത്തെ തുടർന്നുണ്ടായ പുകമാലിന്യത്തിൽ ഇടപെട്ട് ഹൈക്കോടതി. വ്യവസായ ശാലകൾ പോലുമില്ലാത്ത മാതൃകാ സംസ്ഥാനമായ കേരളത്തിലാണ് ഈ സ്ഥിതിയെന്നും കോടതി രൂക്ഷമായി വിമർശിച്ചു. ഗ്യാസ് ചേംബറിൽ അകപ്പെട്ട അവസ്ഥയാണ് കൊച്ചി നിവാസികളുടെതെന്നും ജസ്റ്റിസ് കെ വിനോദ് ചന്ദ്രനും ജസ്റ്റിസ് സി ജയചന്ദ്രനും അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ചീഫ് ജസ്റ്റിസ് എസ് മണികുമാറിന് കത്ത് നൽകിയിരുന്നു. ഈ കത്ത് ഹരജിയായി പരിഗണിച്ചാണ് കോടതിയുടെ ഇടപെടൽ.
വിഷയത്തിൽ ഇന്ന് ഉച്ചക്ക് 1.45ന് കോടതിയിൽ ഹാജരായി കൊച്ചി കോർപറേഷൻ സെക്രട്ടറി നിലപാട് അറിയിക്കണം. മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനും ഓൺലൈനായി 1.45ന് കോടതിയിൽ ഹാജരാകണം. മറുപടി നൽകാൻ നാളെവരെ സമയം വേണമെന്ന സംസ്ഥാന സർക്കാറിൻ്റെ ആവശ്യം കോടതി അനുവദിച്ചില്ല.