
kerala
എയർ ഇന്ത്യ എക്‌സ്പ്രസ് അടിയന്തര ലാൻഡിങ്; പെെലറ്റിനോട് വിശദീകരണം തേടി ഡിജിസിഎ
തിരുവനന്തപുരം: എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരുവനന്തപുരത്ത് അടിയന്തിര ലാൻഡിങ് നടത്തിയ സംഭവത്തിൽ പെെലറ്റിനോട് വിശദീകരണം തേടി ഡിജിസിഎ. 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് ഡിജിസിഎ അറിയിച്ചിരിക്കുന്നത്. കോഴിക്കോട് നിന്ന് ദമ്മാമിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് ഐഎക്‌സ് 385 വിമാനമാണ് വെള്ളിയാഴ്ച തിരുവനന്തപുരത്തേക്ക് വഴിതിരിച്ചുവിട്ടത്.പൈലറ്റിൽ നിന്നും വിശദീകരണം ലഭിച്ച ശേഷം കൂടുതൽ നടപടികളിലേക്ക് കടക്കുമെന്നാണ് വിവരം. അടിയന്തിര ലാൻഡിംങിന് കാരണമായത് പൈലറ്റിന്റെ വീഴ്ചയാണെന്ന പ്രാഥമിക വിലയിരുത്തലിലാണ് എയർ ഇന്ത്യ. പൈലറ്റിനെ തത്ക്കാലമായി ഡ്യൂട്ടിയിൽനിന്നു മാറ്റി നിർത്താനും തീരുമാനിച്ചിട്ടുണ്ട്. പെെലറ്റിന്റേത് ഗുരുതര വീഴ്ചയാണെന്നാണ് എയർ ഇന്ത്യ എക്‌സ്പ്രസിന്റെ വിലയിരുത്തൽ.
സൗദി അറേബ്യയിലെ ദമ്മാമിലേക്ക് വെള്ളിയാഴ്ച രാവിലെ 9.44 നാണ് വിമാനം പുറപ്പെട്ടത്. 176 യാത്രക്കാരും 6 ക്രൂ അംഗങ്ങളുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. വിമാനത്താവളത്തിൽ പൂർണ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ശേഷമായിരുന്നു ലാൻഡിങ്. ഹൈഡ്രോളിക് സംവിധാനത്തിൽ തകരാർ ഉണ്ടെന്ന സംശയത്തിലാണ് പെട്ടെന്നുള്ള ലാൻഡിങ് നിശ്ചയിച്ചത്. ടേക്ക് ഓഫിനിടെ വിമാനത്തിന്റെ പിൻഭാഗം റൺവേയിൽ തട്ടിയതായും സംശയിക്കുന്നുണ്ട്.