Headlines
Loading...
'വീണ്ടും മന്ത്രി'; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന്

'വീണ്ടും മന്ത്രി'; സജി ചെറിയാന്റെ സത്യപ്രതിജ്ഞ ഇന്ന്

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാന്‍ ഇന്ന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാജ്ഭവനില്‍ വൈകീട്ട് നാലിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പ്രതിജ്ഞാ വാചകം ചെല്ലിക്കൊടുക്കും. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും. വിയോജിപ്പോടെ ഇന്നലെയാണ് സത്യപ്രതിജ്ഞക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയത്. നേരത്തേ മന്ത്രിയായിരുന്ന സമയത്ത് കൈകാര്യം ചെയ്തിരുന്ന ഫിഷറീസ്, സംസ്‌കാരികം, സിനിമ, യുവജനക്ഷേമ വകുപ്പുകള്‍ തന്നെയായിരിക്കും സജി ചെറിയാന് നല്‍കുക

സജി ചെറിയാനെതിരായ കേസില്‍ കോടതിയുടെ അന്തിമ തീര്‍പ്പ് വരാത്ത സാഹചര്യത്തില്‍ പ്രശ്‌നത്തില്‍ ഇനിയുണ്ടാകുന്ന എല്ലാ കാര്യങ്ങളുടേയും ഉത്തരവാദിത്വം സര്‍ക്കാരിനായിരിക്കുമെന്നാണ് ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അറിയിച്ചത്. 182 ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സജി ചെറിയാന്‍ മന്ത്രിസഭയിലേക്ക് മടങ്ങിയെത്തുന്നത്.സജി ചെറിയാനെ മന്ത്രിയാക്കണമെന്ന മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചതില്‍ നിര്‍ണായകമായത് അറ്റോര്‍ണി ജനറല്‍ നല്‍കിയ ഉപദേശം തന്നെയായിരുന്നു. മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളിയാല്‍ മുഖ്യമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയെന്ന് വരുമെന്നായിരുന്നു ഗവര്‍ണര്‍ക്ക് ലഭിച്ച നിയമോപദേശം. മന്ത്രിമാരെ നിശ്ചയിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്കാണെന്നും തീരുമാനം മുഖ്യമന്ത്രി അറിയിച്ചാല്‍ അത് ചോദ്യം ചെയ്യാന്‍ ഭരണഘടനാപരമായി ഗവര്‍ണര്‍ക്ക് അധികാരമില്ലെന്നും അറ്റോര്‍ണി ജനറല്‍ അറിയിച്ചു

ഭരണഘടന വിരുദ്ധമായി താന്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് സജി ചെറിയാന്‍ പ്രതികരിച്ചത്. ആറുമാസം മന്ത്രി സ്ഥാനത്ത് നിന്നും മാറി നിന്നത് സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും താത്പര്യം സംരക്ഷിക്കാനാണെന്നും പൊലീസ് അന്വേഷിച്ച് തഴമ്പില്ലെന്ന് കണ്ടെത്തിയ കേസാണ് ഇതെന്നും കോടതിയില്‍ തടസ്സവാദം ഉന്നയിക്കാന്‍ കഴിയില്ലെന്നും സജി ചെറിയാന്‍ പ്രതികരിച്ചു.അതേസമയം മന്ത്രിയായുള്ള സജി ചെറിയാന്റെ സത്യപ്രതിജ്ഞ പ്രതിപക്ഷം ബഹിഷ്‌കരിക്കുമെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. സജി ചെറിയാന്‍ രാജിവെച്ച സാഹചര്യം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. വീണ്ടും മന്ത്രിയാവുന്നതില്‍ ധാര്‍മികമായ പ്രശ്‌നമുണ്ട്. വീണ്ടും മന്ത്രിയാവുന്നതിന്റെ യുക്തി എന്താണ്. സജി ചെറിയന്‍ വീണ്ടും മന്ത്രിയാകാന്‍ എന്ത് മാറ്റമാണ് ഉണ്ടായതെന്ന് മുഖ്യമന്ത്രിയും പാര്‍ട്ടിയും വ്യക്തമാക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു.