കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. ശ്വസകോശ സമ്പന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. മലയാള ചലച്ചിത്ര അഭിനേതാവും കോമഡി റോളുകൾ കൈകാര്യം ചെയ്യുന്ന നടനുമാണ് കെഎസ് പ്രേംകുമാർ എന്നറിയപ്പെടുന്ന കൊച്ചുപ്രേമൻ. തിരുവനന്തപുരം ജില്ലയിലെ വിളപ്പിൽ പഞ്ചായത്തിൽ പേയാട് എന്ന ഗ്രാമത്തിൽ ശിവരാമ ശാസ്ത്രികളുടേയും കമലത്തിൻ്റെയും മകനായി 1955 ജൂൺ ഒന്നിന് ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസം പേയാട് ഗവ.സ്‌കൂളിൽ പൂർത്തിയാക്കിയ കൊച്ചുപ്രേമൻ തിരുവനന്തപുരം എം.ജി. കോളേജിൽ നിന്ന് ബിരുദം നേടി. കെഎസ് പ്രേംകുമാർ എന്നതാണ് ശരിയായ പേര്.
രാജസേനന്റെ ദില്ലിവാല രാജകുമാരനിലൂടെ സിനിമയിൽ എത്തി. രാജസേനനൊടൊപ്പം എട്ടോളം ചിത്രങ്ങളില്‍ കൊച്ചുപ്രേമന്‍ ഭാഗമായി. കഥാനായകന്‍' എന്ന ചിത്രത്തിന്റെ സമയത്താണ് അന്തിക്കാട് ഫൈന്‍ ആര്‍ട്ട്‌സ് സൊസൈറ്റിയില്‍ കൊച്ചുപ്രേമന്‍ അഭിനയിച്ച നാടകം സത്യന്‍ അന്തിക്കാട് കാണുന്നത്. അന്നത്തെ പ്രകടനമാണ് ഇരട്ടക്കുട്ടികളുടെ അച്ഛൻ എന്ന ചിത്രത്തില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ കൊച്ചുപ്രേമന് സമ്മാനിച്ചത്. ""സിനിമാ നടന്‍ എന്ന ലേബല്‍ എനിക്ക് തന്നത് ഈ ചിത്രമാണ്"- എന്ന് അദ്ദേഹം പറയുന്നു. തമാശവേഷങ്ങള്‍ മാത്രം കൈകാര്യം ചെയ്യുന്ന നടനല്ല താന്‍ എന്ന് കൊച്ചുപ്രേമന്‍ തെളിയിച്ചത് ഗുരു' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ്.
ജയരാജ് സംവിധാനം തിളക്കം' എന്ന ചിത്രത്തിലെ വേഷം ശ്രദ്ധിക്കപ്പെട്ടതോടെ കൊച്ചുപ്രേമന് സിനിമയില്‍ തിരക്കായി. രഞ്ജിത്ത് സംവിധാനം ചെയ്ത "ലീല" -യില്‍ കൊച്ചുപ്രേമന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ വിമര്‍ശനങ്ങള്‍ക്കിരയായി. പക്ഷേ, വിമര്‍ശനങ്ങളെ കൊച്ചുപ്രേമന്‍ കാണുന്നത് അദ്ദേഹത്തിലെ നടന് പ്രേക്ഷകര്‍ നല്‍കിയ അംഗീകാരമായാണ്. ഏതാണ്ട് ഇരുനൂറോളം സിനിമകളിൽ കൊച്ചു പ്രേമൻ അഭിനയിച്ചിട്ടുണ്ട്. നിരവധി ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.