kerala
വിഴിഞ്ഞം: ബാഹ്യഇടപെടലില്ലെന്ന നിലപാട് തള്ളി ദേവര്‍കോവില്‍; മന്ത്രിമാര്‍ രണ്ടു തട്ടിൽ; കേന്ദ്രസേന വേണ്ടെന്ന് ശശി തരൂരും, സര്‍ക്കാര്‍ പരാജയപ്പെട്ടൂവെന്ന് കേന്ദ്രമന്ത്രിയും
വിഴിഞ്ഞത്തിന്റെ സുരക്ഷാ ചുമതല കേന്ദ്രസേനയെ ഏല്‍പ്പിക്കുന്നതിനെ ചൊല്ലി തര്‍ക്കം. തീരുമാനം സര്‍ക്കാരിന്റേതല്ലെന്നും കോടതിയുടേതാണെന്നും പറഞ്ഞ് കയ്യൊഴിയാനാണ് സര്‍ക്കാര്‍ ശ്രമം. എന്നാല്‍ കേന്ദ്രസേന വേണ്ടെന്ന് ശശി തരൂരും സര്‍ക്കാര്‍ പരാജയപ്പെട്ടൂവെന്ന് കേന്ദ്രമന്ത്രി വി.മുരളീധരനും കുറ്റപ്പെടുത്തി. ഇതിനിടെ സംഘര്‍ഷങ്ങളില്‍ ബാഹ്യഇടപെടലെന്ന ആരോപണത്തേ ചൊല്ലി മന്ത്രിമാര്‍ക്കിടയിലെ ഭിന്നതയും മറനീക്കി.
വിഴിഞ്ഞത്തിന്റെ സുരക്ഷ കേന്ദ്രസേനക്ക് കൈമാറുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതി അറിയിച്ചിരുന്നു. ഇതോടെ സംഘര്‍ഷങ്ങള്‍ക്ക് പിന്നിലെ സര്‍ക്കാരിന്റെ തിരക്കഥ വ്യക്തമായെന്ന് ലത്തീന്‍ സഭ കുറ്റപ്പെടുത്തി. ഇതോടെയാണ് തീരുമാനം കോടതിയില്‍ ചുമത്താനുള്ള ശ്രമങ്ങള്‍ മന്ത്രിമാര്‍ തുടങ്ങിയത്.
കേന്ദ്രസേനയെ ആവശ്യമില്ലെന്ന നിലപാട് സ്ഥലം എം.പിയായ ശശി തരൂര്‍ വ്യക്തമാക്കിയപ്പോള്‍ വിഴിഞ്ഞത്തെ സംഘര്‍ഷത്തില്‍ സര്‍ക്കാര്‍ വിരണ്ടുപോയതാണ് കേന്ദ്രസേനയെ വിളിക്കാന്‍ കാരണമെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ ബാഹ്യ ഇടപെടലില്ലെന്ന് ഇന്നലെ മന്ത്രി ആന്റണി രാജു നിലപാടെടുത്തിരുന്നു. എന്നാല്‍ തുറമുഖമന്ത്രി അത് തള്ളുകയാണ്. മുഖ്യമന്ത്രിയും ഇടത് മുന്നണിയും സംഘര്‍ഷങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലക്ഷ്യമെന്ന നിലപാടിലാണ്.