Headlines
Loading...
കുട്ടിയുമായി യാത്ര ചെയ്യുന്ന മാതാപിതാക്കളുടെ പിഴ ഒഴിവാക്കിയേക്കും; പരിശോധിക്കാൻ ഗതാഗത വകുപ്പ് എംവിഡിക്ക് നിർദേശം നൽകി

കുട്ടിയുമായി യാത്ര ചെയ്യുന്ന മാതാപിതാക്കളുടെ പിഴ ഒഴിവാക്കിയേക്കും; പരിശോധിക്കാൻ ഗതാഗത വകുപ്പ് എംവിഡിക്ക് നിർദേശം നൽകി

തിരുവനന്തപുരം: കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ പോകുന്ന മാതാപിതാക്കളിൽ നിന്ന് പിഴ ഈടാക്കരുതെന്ന പരാതി ഗതാഗത വകുപ്പ് പരിഗണിക്കും. ആവശ്യം നിയമപരമായി നിലനിൽക്കുമോയെന്ന് പരിശോധിക്കാൻ മോട്ടോർ വാഹന വകുപ്പിന് നിർദേശം നൽകി.

സംസ്ഥാനത്ത് ഗതാഗത നിയമലംഘകരെ കണ്ടെത്താൻ എ ഐ കാമറ സ്ഥാപിച്ചതിനുപിന്നാലെയാണ് ഇരുചക്ര വാഹനങ്ങളിൽ രണ്ടുപേർ മാത്രമേ സഞ്ചരിക്കാവൂവെന്ന നിയമം കർശനമാക്കിയത്. നിയമവും പിഴയും രാജ്യത്താകെ ഉള്ളതിനാൽ സംസ്ഥാനത്തിന് മാത്രമായി ഇത് ഒഴിവാക്കാൻ സാധിക്കില്ലെന്നാണ് വിവരം. അതിനാൽത്തന്നെ ഇക്കാര്യം പരിഗണിക്കാൻ കേന്ദ്രത്തെ സമീപിച്ചേക്കും. മാതാപിതാക്കൾക്കൊപ്പം ഒരു കുട്ടിയെന്നോ, അല്ലെങ്കിൽ അച്ഛനോ അമ്മയ്‌ക്കോ ഒപ്പം രണ്ട് കുട്ടികൾ എന്ന നിർദേശം കേരളം മുന്നോട്ട് വയ്‌ക്കുമെന്നാണ് സൂചന.

സ്വന്തം കുട്ടിയുമായി ഇരുചക്ര വാഹനത്തിൽ പോകുന്ന മാതാപിതാക്കളിൽ നിന്ന് നിയമലംഘനത്തിന് പിഴ ഈടാക്കരുതെന്ന് ടൂ വീലർ യൂസേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. പല വീടുകളും അണുകുടുംബങ്ങളാണ്. സാമ്പത്തിക പരാധീനതകൾ കൊണ്ടാണ് കൂടുതൽ ആളുകൾ ടൂവീലറിനെ ആശ്രയിക്കുന്നത്. കുട്ടികളെ ഇരുചക്ര വാഹനത്തിൽ കൊണ്ടുപോകുന്നവർക്ക് പിഴ ചുമത്തുന്നത് നീതീകരിക്കാനാകില്ലായെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.