
national
കൊവിഡ് വ്യാപനം: വിമാനത്താവളങ്ങളിൽ കൂടുതൽ പരിശോധന; ജാഗ്രതയിൽ കേന്ദ്രം
ന്യൂഡൽഹി: ആഗോള തലത്തിലെ കൊവിഡ് വ്യാപനം കണക്കിലെടുത്ത് കടുത്ത ജാഗ്രത തുടർന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൻ്റെ ഭാഗമായി വിദേശത്ത് നിന്നും എത്തുന്ന വിമാനങ്ങളിലെ രണ്ട് ശതമാനം യാത്രക്കാരെ പരിശോധിക്കാൻ കേന്ദ്രം നിർദേശം നൽകി. ചൈന ഉൾപ്പെടെയുള്ള അഞ്ച് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ആണ് ആർടിപിസിആർ പരിശോധന നിർബന്ധമാക്കിയത്.സ്ഥിതിഗതികൾ വിലയിരുത്താൻ ആരോഗ്യ മന്ത്രി അടുത്തയാഴ്ച വീണ്ടും യോഗം വിളിച്ചേക്കും. രോഗികളേയും രോഗ ലക്ഷണങ്ങളുള്ളവരേയും ക്വാറൻറീനിൽ പ്രവേശിപ്പിക്കും. ഇത് കൂടാതെ ഇന്ന് മുതൽ പോസിറ്റിവാകുന്ന സാമ്പിളുകൾ ജനിതക ശ്രേണീകരണത്തിന് അയക്കും. നിലവിൽ അന്താരാഷ്ട്ര വിമാന സർവ്വീസുകൾ റദ്ദാക്കിയിട്ടില്ല. അതേസമയം, ഒരാഴ്ച്ച കൊവിഡ് വ്യാപനം നിരീക്ഷിച്ച ശേഷമാകും കൂടുതൽ നിയന്ത്രണങ്ങൾ തീരുമാനിക്കുക.
ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാൻ കേന്ദ്രം പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എല്ലാ ആശുപത്രികളിലും കൊവിഡ് മോക്ഡ്രിൽ നടത്തുവാനും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. ഡിസംബർ 27 ന് രാജ്യ വ്യാപകമായി മോക്ക് ഡ്രിൽ നടപ്പാക്കും. വൈകീട്ടോടെ ഫലം പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ അറിയിച്ചു