kerala
കെ റെയിൽ ഡിപിആർ പുറത്ത്; 2025–26ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യും
തിരുവനന്തപുരം∙ രാഷ്ട്രീയ, പാരിസ്ഥിതിക എതിര്‍പ്പുകള്‍ ശക്തമായി തുടരുന്നതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ സമ്പൂര്‍ണ പദ്ധതി രേഖ സര്‍ക്കാര്‍ പുറത്തുവിട്ടു. 2025–26 സാമ്പത്തിക വര്‍ഷം കമ്മിഷന്‍ ചെയ്യാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി. നിര്‍മാണ ഘട്ടത്തില്‍ ഉണ്ടാവാനിടയുള്ള പാരിസ്ഥിതിക പ്രശ്നങ്ങളും ഡിപിആര്‍ എടുത്തു പറയുന്നുണ്ട്. 63,940 കോടി രൂപയാണ് പദ്ധതിച്ചെലവ്. 33,699 കോടി രൂപ വായ്പയെടുക്കും. ആകെ ചെലവിന്റെ പകുതിയിലേറെയും വായ്പയാണ്. സര്‍ക്കാരിനും റെയില്‍വേയ്ക്കും ഓഹരി പങ്കാളിത്തമുണ്ട്.
സര്‍ക്കാര്‍ വെബ്സൈറ്റിന് പുറമേ, നിയമസഭയുടെ വെബ്സൈറ്റിലും ഡിപിആര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സമ്പൂര്‍ണ പദ്ധതിരേഖ പുറത്തുവിടാത്തതിനെതിരെ അന്‍വര്‍ സാദത്ത് എംഎല്‍എ അവകാശലംഘന നോട്ടിസ് നല്‍കിയതിന് പിന്നാലെയാണ് സര്‍ക്കാരിന്റെ തിടുക്കപ്പെട്ടുള്ള നടപടി.
2025–26ല്‍ പദ്ധതി കമ്മിഷന്‍ ചെയ്യും. ആറരലക്ഷം യാത്രക്കാരെ പ്രതീക്ഷിക്കുന്നു. ഒരു ട്രെയിനില്‍ ഒന്‍പതു കോച്ചുകളിലായി 675 പേര്‍ക്ക് യാത്ര ചെയ്യാം. യാത്രക്കാർക്ക് ബിസിനസ്, സ്റ്റാന്‍ഡേഡ് എന്നീ രണ്ടു ക്ലാസുകളുണ്ടാകും. രാവിലെ അഞ്ചുമുതല്‍ രാത്രി 11 മണിവരെയാണ് ട്രെയിൻ സർവീസ്.
ആദ്യഘട്ടത്തില്‍ തന്നെ നെടുമ്പാശേരി എയര്‍പോര്‍ട്ടുമായി ബന്ധിപ്പിക്കും. പൊതു–സ്വകാര്യ പങ്കാളിത്തത്തോടെ ടൂറിസ്റ്റുകള്‍ക്കായി പ്രത്യേക ട്രെയിന്‍ ഏർപ്പെടുത്തും. ട്രക്കുകള്‍ കൊണ്ടുപോവാന്‍ കൊങ്കണ്‍ മാതൃകയില്‍ റോറോ സര്‍വീസ് ഉണ്ടാകും. ഒരുതവണ 480 ട്രക്കുകള്‍ കൊണ്ടുപോകാം. 30 മീറ്റര്‍ പരിധിയില്‍ മറ്റു നിര്‍മാണങ്ങളുണ്ടാകില്ല.
സിൽവർലൈൻ പദ്ധതി കടന്നുപോകുന്ന ജില്ലകൾ
ആദ്യഘട്ട നിര്‍മാണം കൊച്ചുവേളി മുതല്‍ തൃശൂര്‍ വരെയാണ്. രണ്ടാംഘട്ടം കാസര്‍കോട് വരെയും. ഇതിന് ആകെ വേണ്ടത് 1383 ഹെക്ടര്‍ ഭൂമിയാണ്. ഇതില്‍ 185 ഹെക്ടര്‍ റെയില്‍വേ ഭൂമിയായിരിക്കും. 1198 ഹെക്ടര്‍ സ്വകാര്യ സ്ഥലമായിരിക്കും.
നേട്ടങ്ങള്‍ ഏറെ:
∙ താരതമ്യപഠനത്തില്‍ മുന്നില്‍ സില്‍വര്‍ ലൈനെന്ന് ഡിപിആര്‍
∙ ഒരു കിലോമീറ്ററില്‍ സില്‍വര്‍ ലൈനിന് വേണ്ടത് 2.4 ഹെക്ടര്‍
∙ റോഡിനും റെയില്‍പാത ഇരട്ടിപ്പിക്കാനും വേണ്ടത് ഒരു കി.മീറ്ററില്‍ 6.1 ഹെക്ടര്‍
∙ ആറുവരിപ്പാതയെങ്കില്‍ വേണ്ടത് ഇതിന്റെ മൂന്നിരട്ടി
∙ തിരൂര്‍ – കാസര്‍കോട് ലൈന്‍ നിലവിലുള്ള റെയില്‍പാളത്തിന് സമാന്തരം
∙ കോഴിക്കോട്ട് ഭൂഗര്‍ഭ സ്റ്റേഷന്‍
∙ കൊച്ചുവേളി, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളില്‍ ഭൂനിരപ്പില്‍ നിന്ന് ഉയര്‍ന്ന്
∙ കൊച്ചി വിമാനത്താവളത്തില്‍ ഉള്‍പ്പെടെ സ്റ്റേഷന്‍ ഭൂനിരപ്പില്‍
∙ കൊല്ലത്ത് വര്‍ക് ഷോപ്പ്, കാസര്‍കോട്ട് പരിശോധനാകേന്ദ്രം