national
നാഗാലാന്റില്‍ സംഘര്‍ഷാവസ്ഥ; അസം റൈഫിള്‍സ് ക്യാമ്പിന് നേരെ ആക്രമണം, ഇന്റര്‍നെറ്റ് വിച്ഛേദിച്ചു
നാഗാലാന്റില്‍ സുരക്ഷാസേന വെടിവെപ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ മേഖലയില്‍ സംഘര്‍ഷം. വെടിവെയ്പ്പില്‍ പ്രദേശവാസികള്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ചെത്തിയ നാട്ടുകാര്‍ അസം റൈഫിള്‍സിന്റെ ക്യാമ്പില്‍ ഉള്‍പ്പെടെ ആക്രമണം നടത്തി. മോണ്‍ നഗരത്തിലെ അസം റൈഫിള്‍സിന്റെ ക്യാമ്പും സര്‍ക്കാര്‍ വാഹനങ്ങളും ആക്രമിച്ച പ്രദേശവാസികള്‍ വാഹനങ്ങള്‍ക്ക് തീയിട്ടാതായാണ് റിപ്പോർട്ട്.
നാട്ടുകാര്‍ ക്യാമ്പിന് തീയിടാന് ശ്രമിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, നിലവില്‍ സഹചര്യം നിയന്ത്രണ വിധേയമാണെന്നാണ് അസം റൈഫിള്‍സ് വൃത്തങ്ങളുടെ പ്രതികരണം. സുരക്ഷാ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ ഇന്റര്‍നെറ്റ് എസ്എംഎസ് സേവനങ്ങള്‍ റദ്ദാക്കി.
പ്രതിഷേധിച്ചെത്തിയ നാട്ടുക്കാരെ പിരിച്ചുവിടാന്‍ സംഘം ആകാശത്തേക്ക് വെടിവെച്ചു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൊണ്ടുവന്ന പള്ളിയിലും സംഘര്‍ഷാവസ്ഥ നിലനിന്നതോടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നത് നാളെത്തേക്ക് മാറ്റിവച്ചു.
നാഗാലാന്റിലെ മോണ്‍ ജില്ലയിലെ ഓടിംഗ് ഗ്രാമത്തിലാണ് സുരക്ഷാസേനയുടെ വെടിവെപ്പില്‍ 13 ഗ്രാമീണര്‍ കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകീട്ട് കല്‍ക്കരി ഖനിയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. നാഗ് ഗ്രൂപ്പിന്റെ ശക്തി കേന്ദ്രമാണ് മോണ്‍ ജില്ല. വിഘടന വാദികള്‍ക്കായുള്ള തെരച്ചിലിനിടയിലാണ് സംഭവം നടന്നത്. തൊഴിലാളില്‍ വന്ന വാഹനം വിഘടന വാദികളുടേതാണെന്ന് കരുതി വെടിവെച്ചതാണെന്നാണ് പുറത്തു വരുന്ന വിവരം. സംഭവത്തില്‍ ഒരു ജവാനും കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.