Headlines
Loading...
പ്രശസ്ത സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു

പ്രശസ്ത സിനിമ സീരിയല്‍ നടന്‍ ജി കെ പിള്ള അന്തരിച്ചു

നടന്‍ ഗോവിന്ദപിള്ള കേശവപിള്ള എന്ന ജി കെ പിള്ള അന്തരിച്ചു. 97 വയസ്സായിരുന്നു. ഏകദേശം 325 ലധികം മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അദ്ദേഹം സിനിമ, സീരിയല്‍ രംഗത്തെ സജീവ സാന്നിദ്ധ്യമായിരുന്നു. 65 വര്‍ഷമായി അഭിനയ രംഗത്ത് സജീവമായിരുന്ന ജി കെ പിള്ള സൈനത്തിലും സേവനം അനനുഷിഠിച്ചിട്ടുണ്ട്. പതിമൂന്ന് വര്‍ഷത്തോളം അദ്ദേഹം സൈനീകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1954ല്‍ സ്‌നേഹ സീമ എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയില്‍ എത്തിയത്. 

സിനിമയിലും ടെലിവിഷനിലും വില്ലന്‍ വേഷങ്ങള്‍ അവതരിപ്പിച്ചതിലൂടെ പ്രശസ്തനാണ് അദ്ദേഹം.തിരുവനന്തപുരം ജില്ലയിലെ വര്‍ക്കലയിലെ ഇടവയ്ക്കടുത്ത് മാന്തറവീട്ടില്‍ പെരുംപാട്ടത്തില്‍ ഗോവിന്ദപിള്ളയുടെയും ജാനകിയുടെയും മകനായി ജനനം. ചിറയിന്‍കീഴ് ശ്രീചിത്തിരവിലാസം സ്‌കൂളില്‍ വിദ്യാഭ്യാസം. പല ക്ലാസുകളിലായി ഇക്കാലയളവില്‍ ഇദ്ദേഹത്തോടൊപ്പം പ്രേംനസീര്‍, ഭരത്‌ഗോപി, ശോഭന പരമേശ്വരന്‍ നായര്‍ തുടങ്ങിയ പ്രമുഖരായ വ്യക്തികള്‍ ഈ സ്‌കൂളില്‍ പഠിച്ചിരുന്നു. 

നാട്ടിലെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കൊപ്പം ജി.കെ. പിള്ളയെന്ന പതിന്നാലുകാരന്‍ ജാഥയിലും മറ്റും പങ്കെടുത്തിരുന്നത് മാതാപിതാക്കളെ ഏറെ വിഷമിപ്പിച്ചിരുന്നു. അങ്ങനെയിരിക്കെ പിള്ള ഒരു രാത്രിയില്‍ നാടുവിട്ടു.

ചുറ്റിത്തിരിഞ്ഞു ചാക്കയിലെ സൈനിക റിക്രൂട്ട്‌മെന്റ് ക്യാമ്പില്‍ എത്തിയ ഇദ്ദേഹത്തിന് യോഗ്യതാ പരിശോധന കടന്നു കൂടാനായി. മദ്രാസ് റെജിമെന്റിലെ പാളയംകോട്ടയില്‍ ആയിരുന്നു ആദ്യനിയമനം. പിന്നീട് അവിടെ നിന്നും കോയമ്പത്തൂരിലെ മധുക്കരയിലേക്ക്. രണ്ടാം ലോകമഹായുദ്ധത്തെ തുടര്‍ന്ന് സിംഗപ്പൂര്‍, ബര്‍മ്മ, സുമാത്ര എന്നീ രാജ്യങ്ങളില്‍ സേവനം അനുഷ്ഠിക്കേണ്ടി വന്നു. ഇന്ത്യയില്‍ തിരികെയെത്തിയ ശേഷവും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി സേവനം തുടര്‍ന്ന്. 

ഇന്തോപാക് യുദ്ധത്തിലും പങ്കെടുത്തു. ഒടുവില്‍ മദ്രാസ് റെജിമെന്റിന്റെ ഊട്ടി വില്ലിംഗ്ടണിലെ ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്ക് പോസ്റ്റുചെയ്തു. ഇവിടുത്തെ സൈനിക ക്യാമ്പില്‍ നടന്ന നാടകം കളിയില്‍ ജി.കെ.യുടെ അഭിനയം ഏറെ പ്രശംസ പിടിച്ചു പറ്റി. സഹപ്രവര്‍ത്തകരുടെ പ്രശംസകളും പ്രോത്സാഹനങ്ങളും ജി.കെ. പിള്ളയുടെ അഭിനയഭ്രമം വര്‍ദ്ധിപ്പിച്ചു. 15 വര്‍ഷം പട്ടാളത്തില്‍ സേവനം നടത്തിയാല്‍ മാത്രം ലഭ്യമാകുന്ന ആനുകൂല്യങ്ങളെയെല്ലാം അവഗണിച്ചു കൊണ്ട് തന്റെ സൈനികജീവിതത്തിന്റെ 13-ാം വര്‍ഷം അഭിനയമോഹവുമായാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങിയത്.