Headlines
Loading...
ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ രണ്ട് പേരില്‍ ഒരാള്‍ പോസിറ്റീവായി ഏഴാം ദിവസം രാജ്യം വിട്ടു

ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയ രണ്ട് പേരില്‍ ഒരാള്‍ പോസിറ്റീവായി ഏഴാം ദിവസം രാജ്യം വിട്ടു

ബെംഗളൂരു: ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത ഇന്ത്യയിലെ ആദ്യത്തെ രണ്ട് പേരില്‍ ഒരാള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇന്ത്യയില്‍ എത്തിയതിന് പിന്നാലെ രാജ്യം വിട്ടെന്ന് രേഖകള്‍. ഇന്ത്യയില്‍ ഒമിക്രോണ്‍ വകഭേദം റിപ്പോര്‍ട്ട് ചെയ്ത രണ്ട് പേരില്‍ 66 വയസുകാരന്റെ യാത്രാ വിവരങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നത്.

ബെംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ രേഖകള്‍ പ്രകാരം ഇയാള്‍ നവംബര്‍ 20 ന് ദക്ഷിണാഫ്രിക്കയില്‍ നിന്ന് കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ബെംഗളൂരു അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ എത്തി. പിന്നാലെ ഏഴ് ദിവസത്തിന് ശേഷം ദുബൈക്ക് പോയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആയിരുന്നെങ്കിലും ഇവിടെ നടത്തിയ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തി. ഹോട്ടലില്‍ മുറിയെടുത്ത ഇദ്ദേഹത്തിനെ പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ഡോക്ടര്‍ എത്തിയെങ്കിലും ഇദ്ദേഹത്തിന് ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹൈറിസ്‌ക് രാജ്യമായ ദക്ഷിണാഫ്രിക്കയില്‍ നിന്നും എത്തിയതിനാല്‍ നവംബര്‍ 22 ന് ശേഖരിച്ച ഇദ്ദേഹത്തിന്റെ സാംപിള്‍ ജീനോം സ്വീക്വന്‍സിംഗിന് അയച്ചിരുന്നു. ഇയാളുമായി പ്രഥമിക സമ്പര്‍ക്കത്തില്‍ വന്ന 24 പേരെ കൊവിഡ് ടെസ്റ്റ് നടത്തിയെങ്കിലും നെഗറ്റീവ് ഫലം ലഭിച്ചു. സെക്കന്‍ഡറി കോണ്‍ടാക്ട് ഉണ്ടായിരുന്ന 240 പേരെയും പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഇവരും നെഗറ്റീവ് ആവുകയായിരുന്നു.
 
എന്നാല്‍, പോസിറ്റീവ് ആയി ഏഴാം ദിവസം നടത്തിയ പരിശോധനയില്‍ നെഗറ്റീവ് ആവുകയും അര്‍ദ്ധ രാത്രിയോടെ ഹോട്ടല്‍ മുറി ചെക്ക് ഔട്ട് ചെയ്ത് സ്വകാര്യ ടാക്‌സിയില്‍ വിമാനത്താവളത്തില്‍ എത്തി ദുബൈക്ക് പോയി എന്നാണ് കോര്‍പ്പറേഷന്‍ പറയുന്നത്.