
സംസ്ഥാനത്ത് സർക്കാർ ഡോക്ടർമാരുടെ അനിശ്ചിത കാല നിൽപ്പ് സമരം ഇന്ന് മുതൽ. സെക്രട്ടറിയേറ്റിന് മുന്നിലാണ് സമരം. ലഭിച്ചു കൊണ്ടിരുന്ന പല ആനുകൂല്യങ്ങളും അലവൻസുകളും വെട്ടിക്കുറച്ചു, പേഴ്സണൽ പേ നിർത്തലാക്കി, ഹയർഗ്രേഡ് അനുവദിച്ചില്ല, എന്നീ പരാതികൾ ഉന്നയിച്ച് കൊണ്ടാണ് സമരം. കടുത്ത മാനസിക സമ്മദർദ്ദത്തിലും കൊവിഡ് കാലത്ത് ആവശ്യത്തിന് വിശ്രമം പോലുമില്ലാതെ അധിക ജോലി ഡോക്ടർമാർ ചെയ്യുന്നുണ്ടെന്ന് സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ ചൂണ്ടിക്കാട്ടി.
കൊവിഡ് ബ്രിഗേഡിന്റെ സേവനം പൂർണമായി നിർത്തി അവരെ പിരിച്ചു വിട്ടതിലൂടെ അമിത ജോലി ഭാരമാണ് ആരോഗ്യ വകുപ്പ് ഡോക്ടർമാർക്കുളള്ളത്. ഇതിനിടയിൽ ന്യായമായി ലഭിക്കേണ്ട റിസ്ക് അലവൻസ് നൽകിയില്ലെന്ന് മാത്രമല്ല ശമ്പള പരിഷ്കരണം വന്നപ്പോൾ ശമ്പളത്തിന്റെ ആനുപാതിക വർധനവിന് പകരം ലഭ്യമായിക്കൊണ്ടിരുന്ന അലവൻസുകളും നിഷേധിക്കുകയാണുണ്ടായത്. ഇത് ആത്മാർത്ഥമായി ജോലി ചെയ്യുന്ന തങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡോക്ടർമാർ പറയുന്നു.
അതേസമയം സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി ഡോക്ടർമാരുടെ സമരം പിൻവലിച്ചു. ആരോഗ്യ മന്ത്രിയുമായി നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം. പിജി ഡോക്ടർമാരുടെ ജോലിഭാരം കുറയ്ക്കാൻ ജൂനിയർ റസിഡന്റ് ഡോക്ടർമാരെ നിയമിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഒരാഴ്ചയിയായി ഒപി,വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിച്ച് സമരത്തിലാണ് രാജ്യമെമ്പാടുമുള്ള പി ജി ഡോക്ടർമാർ. സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകൾ ഇതുമൂലം പ്രതിസന്ധിയിലാക്കി.
ഇന്ന് മുതൽ അത്യാഹിതവിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം ശക്തമാക്കാൻ ഇരിക്കേയാണ് മന്ത്രിയുടെ ഇടപെടൽ. സമരത്തെ പിന്തുണച്ച് കെജിഎംഒഎയും, അധ്യാപക സംഘടനയായ കെജിഎംസിറ്റിഎയും രംഗത്തെത്തിയിരുന്നു. ആരോഗ്യമന്ത്രി വീണ ജോർജുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് സമരം പിൻവലിക്കാൻ തീരുമാനമായത്. പിജി ഡോക്ടർമാരുടെ കുറവ് പരിഹരിക്കാൻ റസിഡൻസ് ജൂനിയർ ഡോക്ടർമാരെ നിയമിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി