Headlines
Loading...
ആര്യനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലില്‍; ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

ആര്യനെ കാണാന്‍ ഷാരൂഖ് ഖാന്‍ ജയിലില്‍; ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

ആഢംബര കപ്പലില്‍ ലഹരി പാര്‍ട്ടി നടത്തിയ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ആര്യന്‍ ഖാനെ സന്ദര്‍ശിച്ച് പിതാവ് ഷാരൂഖ് ഖാന്‍. ഇന്ന് രാവിലെയാണ് മുംബൈ ആര്‍തര്‍റോഡ് ജയിലില്‍ ഷാരൂഖ് എത്തിയത്. കോവിഡ് 19 മഹാമരിയുടെ പശ്ചാത്തലത്തില്‍ ജയിലുകളില്‍ സന്ദര്‍ശനത്തിന് നടപ്പാക്കിയിരുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയതിന് പിന്നാലെയാണ് താരത്തിന്റെ ജയില്‍ സന്ദര്‍ശനം. രണ്ട് കുടുംബാംഗങ്ങള്‍ക്ക് തടവുകാരനെ കാണാന്‍ കഴിയുന്ന തരത്തിലാണ് ഇപ്പോഴത്തെ ഇളവുകള്‍. ഇന്ന് മുതല്‍ ഇളവുകള്‍ നിലവില്‍ വരുന്ന സാഹചര്യത്തില്‍ കൂടിയാണ് ഷാരൂഖ് ജയിലില്‍ എത്തിയത്.

ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്നലെ കോടതി തള്ളിയിരുന്നു. മുംബൈ പ്രത്യേക കോടതിയാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. ആര്യന് ജാമ്യം നല്‍കിയാല്‍ അത് കേസന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കോടതി വിലയിരുത്തി. ജാമ്യം നിഷേധിക്കപ്പെട്ടതോടെയാണ് ആര്യന്‍ ആര്‍തര്‍ റോഡ് ജയിലില്‍ തുടരേണ്ടി വന്നത്. അതേസമയം, ആര്യന് ജാമ്യം തേടി അഭിഭാഷകര്‍ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.

ഒക്ടോബര്‍ രണ്ടിനാണ് ആര്യന്‍ ഉള്‍പ്പെടെയുള്ളവര്‍ ആഡംബര കപ്പലില്‍ നിന്ന് നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ (എന്‍.സി.ബി) കസ്റ്റഡിയിലെടുക്കുന്നത്. 24 മണിക്കൂറിന് ശേഷം പിടിക്കപ്പെട്ടവരുടെ അറസ്റ്റ് രേഖപ്പെടുത്തി. അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘവുമായി ആര്യന് ബന്ധമുണ്ടെന്ന് ആദ്യഘട്ടത്തില്‍ തന്നെ എന്‍സിബി വാദിച്ചിരുന്നു. എന്നാല്‍ ആര്യന് മയക്കുമരുന്ന് സംഘത്തിലെ കണ്ണിയല്ലെന്നും കേസ് എന്‍സിബി കെട്ടിച്ചമച്ചതാണെന്നും ആര്യന് വേണ്ടി ഹാജറായ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.

മയക്കുമരുന്ന് ഉപയോഗം, കൈവശം വെക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ തെളിവില്ലെന്നാണ് ജാമ്യഹരജിയില്‍ ആര്യന് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ആര്യന്‍ മയക്കുമരുന്ന് ഉപയോഗിച്ചു വരികയാണെന്നും അന്താരാഷ്ട്ര ലഹരിക്കടത്ത് കണ്ണികളുമായി ആര്യന് ബന്ധമുണ്ടെന്നുമായിരുന്നു എന്‍സിബി വാദം.

രണ്ടു തവണയാണ് ആര്യന്റെ കസ്റ്റഡി കാലാവധി കോടതി നീട്ടി നല്‍കിയത്. വീണ്ടും കസ്റ്റഡിയില്‍ വിടണമെന്ന് എന്‍സിബി ആവശ്യപ്പെട്ടെങ്കിലും കോടതി നിരാകരിച്ചു. ആദ്യം നല്‍കിയ ജാമ്യാപേക്ഷ കോടതി നിരാകരിച്ചിരുന്നു. പിന്നാലെ ജു!ഡിഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് ജാമ്യാപേക്ഷയുമായി പ്രത്യേക കോടതിയെ സമീപിക്കുകയായിരുന്നു