Headlines
Loading...
'അദ്ധ്യാപകന് വിഷം തുപ്പാന്‍ കോളാമ്പി അയച്ച നമ്മുടെ കുട്ടികളാണ് ഹീറോസ്, അഭിമാനം'; മാര്‍ക്ക് ജിഹാദിനെതിരെ കെ. സുധാകരന്‍

'അദ്ധ്യാപകന് വിഷം തുപ്പാന്‍ കോളാമ്പി അയച്ച നമ്മുടെ കുട്ടികളാണ് ഹീറോസ്, അഭിമാനം'; മാര്‍ക്ക് ജിഹാദിനെതിരെ കെ. സുധാകരന്‍

ഡെല്‍ഹി യൂണിവേഴ്‌സിറ്റി അദ്ധ്യാപകന്റെ മാര്‍ക്ക് ജിഹാദ് പരാമര്‍ശത്തില്‍ പ്രതികരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഒരദ്ധ്യാപകന്റെ ഭാഗത്ത് നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത അനുചിതമായ പരാമര്‍ശമാണ് അയാള്‍ നടത്തിയത്. ഇതേ അദ്ധ്യാപകന്‍ ഇതിനു മുമ്പും മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ വിഭാഗീയ പരാമര്‍ശങ്ങള്‍ നടത്തിയെന്നതും ഇപ്പോഴും ആ പരാമര്‍ശങ്ങളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നുള്ളതും അതീവ ഗൗരവകരമായ കാര്യമാണ് കെപിസിസി അധ്യക്ഷന്‍ പ്രതികരിച്ചു. എന്‍എസ് യുഐ നേതാക്കളെ സന്ദര്‍ശിച്ച ശേഷമാണ് സുധാകരന്റെ പ്രസ്താവന.

തരിമ്പും ഭയമില്ലാതെ കോളേജിന്റെ മുന്നില്‍ ശക്തമായി പ്രതിഷേധിക്കുകയും 'നിങ്ങള്‍ വിഷം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ തുപ്പണ്ട, നിങ്ങളുടെ വിഷം ഇതില്‍ തുപ്പിക്കോളൂ' എന്ന കുറിപ്പും ചേര്‍ത്ത് അദ്ധ്യാപകന് 'കോളാമ്പി ' അയച്ചുകൊടുക്കുകയും ചെയ്ത ഈ കുട്ടികള്‍ നമ്മുടെ നാടിന്റെ അഭിമാനമാണ്. ഈ വിഷയമടക്കം ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ നേരിടുന്ന ഗുരുതര പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മലയാളി വിദ്യാര്‍ത്ഥികള്‍ക്കെതിരെ സ്ഥിരമായി മോശം പരാമര്‍ശങ്ങള്‍ നടത്തുന്ന അദ്ധ്യാപകനെതിരെ നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും സുധാകരന്‍ പറഞ്ഞു.

'ന്യൂനപക്ഷത്തെ കരുതിയിരിക്കണം'; മലയാളികളെ അധിക്ഷേപിച്ച യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഓണ്‍ലൈനിലെ 'വര്‍ഗീയ വാദ്യാര്‍'

കേരളത്തില്‍ നിന്നും പഠിക്കാനെത്തുന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരെ മാര്‍ക് ജിഹാദ് ആരോപണം ഉന്നയിച്ച ഡല്‍ഹി സര്‍വകലാശാലാ പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയ്‌ക്കെതിരെ വ്യാപക വിമര്‍ശനമാണ് കേരളത്തില്‍ നിന്നും ഉയരുന്നത്. വംശീയച്ചുവയുള്ള പരാമര്‍ശമാണ് പ്രൊഫസര്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. ആരാണ് രാകേഷ് കുമാര്‍ പാണ്ഡെയെന്ന് സമൂഹ മാധ്യമങ്ങളില്‍ തിരയുന്നവരും നിരവധിയാണ്.

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലെ കിരൊരി കോളേജിലെ ഫിസിക്‌സ് അസോസിയേറ്റ് പ്രൊഫസറാണ് രാകേഷ് കുമാര്‍ പാണ്ഡെ. ആര്‍എസ്എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണല്‍ ഡെമോക്രാറ്റിക് ടീച്ചേഴ്‌സ് ഫ്രന്റിന്റെ മുന്‍ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. നേരത്തെയും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. സംഘപരിവാര്‍ അനുകൂല ട്വീറ്റുകളാണ് ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഭൂരിഭാഗവും. ഭൂരിപക്ഷത്തിനെതിരെ നടക്കുന്ന അതിക്രമങ്ങളെയാണ് ഇന്ത്യയില്‍ മതേതരത്വം എന്ന് വിളിക്കുന്നതെന്നാണ് ഒരു ട്വീറ്റ്.

മുസ്ലിം വിഭാഗത്തിനെതിരെയുള്ള നിരവധി പോസ്റ്റുകള്‍ ഇദ്ദേഹം റീ ട്വീറ്റ് ചെയ്തിട്ടുണ്ട്. ന്യൂനപക്ഷം ഹിന്ദുക്കളല്ലെങ്കില്‍ അവരെ വിശ്വസിക്കരുതെന്നാണ് രാകേഷ് പാണ്ഡെയുടെ തന്നെ ഒരു ട്വീറ്റ്. സിഎഎ പ്രക്ഷോഭകര്‍ക്കെതിരെരായ പോസ്റ്റുകള്‍, ഡല്‍ഹി കലാപം സംബന്ധിച്ച പോസ്റ്റുകള്‍ തുടങ്ങിയവും ഇദ്ദേഹത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ കാണാം.