
national
ലഹരിക്കേസ്, ആര്യന്‍ ഖാന് ജാമ്യമില്ല; പതിനാല് ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍
മുംബൈ: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ നടൻ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ജാമ്യമില്ല. ആര്യനുൾപ്പെടെയുള്ള എട്ട് പ്രതികളേയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ പ്രതികളെ വിടാനാണ് കോടതി ഉത്തരവ്. ഞായറാഴ്ച പുലർച്ചെയാണ് ആര്യൻ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായത്.
കേസിന്റെ പ്രാധാന്യം, ചോദ്യം ചെയ്യൽ, തെളിവ് ശേഖരിക്കൽ എന്നിവയുടെ പ്രാധാന്യം കോടതിയിൽ എൻ.സി.ബി വാദിച്ചു. ഇത് അംഗീകരിച്ചാണ് കസ്റ്റഡി നീട്ടാൻ കോടതി ഉത്തരവിട്ടത്. ആര്യൻ ഖാൻ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരേ നിർണായകമായ കണ്ടെത്തലുകൾ എൻ.സി.ബി നടത്തിയിരുന്നു.
അതേസമയം കസ്റ്റഡിയിൽ വേണമെന്ന എൻ.സി.ബിയുടെ ആവശ്യവും കോടതി അംഗീകരിച്ചില്ല. എൻ.സി.ബി കസ്റ്റഡിയിൽ കൂടുതൽ ചോദ്യംചെയ്യലുകൾ ആവശ്യമില്ലെന്ന് പറഞ്ഞ ശേഷം ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു.
അതേസമയം ജാമ്യം കിട്ടാനുള്ള നീക്കങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിലായതിനാൽ തന്നെ കുറച്ചുകൂടി എളുപ്പത്തിൽ മുന്നോട്ട് കൊണ്ടുപോകാൻ ആര്യൻ ഖാന്റെ അഭിഭാഷകന് കഴിയും. തെറ്റ് ചെയ്തിട്ടില്ലെന്നും ആര്യൻ ക്ഷണിക്കപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പാർട്ടിയിൽ പങ്കെടുക്കുക മാത്രമാണ് ചെയ്തതെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ആര്യന്റെ അഭിഭാഷകൻ വാദിച്ചുവെങ്കിലും ഇത് അംഗീകരിച്ചില്ല.