Headlines
Loading...
'അനില്‍ കുമാറിന് നേരത്തെ സിപിഐഎമ്മിലേക്ക് പോകാമായിരുന്നു'; രാജിയില്‍ വിഡി സതീശന്‍

'അനില്‍ കുമാറിന് നേരത്തെ സിപിഐഎമ്മിലേക്ക് പോകാമായിരുന്നു'; രാജിയില്‍ വിഡി സതീശന്‍

അച്ചടക്ക നടപടിയില്‍ കെപി അനില്‍കുമാര്‍ നല്‍കിയ വിശദീകരണം തൃപ്തകരമായിരുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംഘടനയെ നല്ല രീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍, അഭിപ്രായ വ്യത്യാസങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ ചില കാര്യങ്ങളില്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. 

സിപിഐഎമ്മിനെക്കുറിച്ച് ഇത്രയും ബോധ്യം ഉണ്ടായിരുന്നെങ്കില്‍ അനില്‍ കുമാറിന് നേരത്തെ പോകാമായിരുന്നു എന്നും സതീശന്‍ പറഞ്ഞു. ''സംഘടനയുടെ ദൗര്‍ബല്യങ്ങള്‍ പരിഹരിച്ച് നല്ലരീതിയില്‍ കൊണ്ടു പോകാനുള്ള ശ്രമമാണ് കെ.പി.സി.സി പ്രസിഡന്റിന്റെ നേതൃത്തില്‍ നടക്കുന്നത്. ചില കാര്യങ്ങളിലുണ്ടായ അഭിപ്രായഭിന്നതകള്‍ മുതിര്‍ന്ന നേതാക്കളുമായി കൂടിയാലോചിച്ച് നല്ലരീതിയില്‍ പരിഹരിച്ചാണ് മുന്നോട്ടുപോകുന്നത്. ചിലപ്പോള്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. അതിനിടയില്‍ ചിലര്‍ വിട്ടു പോകുന്നതിനെ കുറിച്ച് ഒന്നും പറയാനില്ല. രണ്ടു പേര്‍ക്കെതിരെ നടപടി എടുത്തിരുന്നു. അതില്‍ ഒരാളുടെ വിശദീകരണം തൃപ്തികരമല്ലെന്ന് കെ.പി.സി.സി പ്രസഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. വിട്ടുവീഴ്ചയോടെയുള്ള തീരുമാനം എടുക്കണമെന്നുള്ളത് കൊണ്ടാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.'' 

 ''അനില്‍കുമാര്‍ വിട്ടു പോയതില്‍ പാര്‍ട്ടിക്ക് ഒരു ക്ഷീണവുമില്ല. പാര്‍ട്ടിയോട് ആളുകള്‍ക്ക് സ്‌നേഹം കൂടും. പാര്‍ട്ടിയെ കുറിച്ച് ബഹുമാനം ഉണ്ടാകും. ഇനിയും ആള്‍ക്കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കെ സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനായതിന് ശേഷം പാര്‍ട്ടിയെന്ന നിലയില്‍ നല്ല രീതിയിലാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകന്നത്. കോണ്‍ഗ്രസില്‍ സംഘപരിവാറുമായി ബന്ധവുള്ള ഒരാളുമില്ല. ഒരു വര്‍ഗീയ ശക്തികളുമായും കൂട്ടുകെട്ടുണ്ടാക്കുകയോ മതേതരത്വ കാഴ്ചപ്പാടില്‍ വെള്ളം ചേര്‍ക്കുകയോ ചെയ്യില്ല. ഭൂരിപക്ഷ വര്‍ഗീയതയേയും ന്യൂനപക്ഷ വര്‍ഗീയതയേയും ഒരു പോലെ കൈകാര്യം ചെയ്യും.'' തെരഞ്ഞടുപ്പ് ജയം മുന്‍നിര്‍ത്തി പോലും നിലപാടില്‍ വെള്ളം ചേര്‍ക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

നിരുത്തരവാദപരമായ വിശദീകരണമാണ് അനില്‍കുമാര്‍ നല്‍കിയതെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ അച്ചടക്കലംഘനമാണ് അനില്‍ കുമാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. അഞ്ചുവര്‍ഷം സംഘടനാ ചുമതല വഹിച്ച, വിവിധ ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരുന്ന അനില്‍കുമാര്‍ നിരുത്തരവാദപരമായ വിശദീകരണമാണ് നല്‍കിയത്. ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഞ്ചി തൂക്കികള്‍ എന്നിങ്ങനെയുള്ള ആക്ഷേപങ്ങളാണ് അനില്‍കുമാര്‍ ഉന്നയിച്ചത്. ഇത് അച്ചടക്കലംഘനമാണ്, എന്നാല്‍ താന്‍ അച്ചടക്കലംഘനം ഒന്നും നടത്തിയിട്ടില്ലെന്ന നിരുത്തരവാദപരമായ വിശദീകരണമാണ് അനില്‍കുമാര്‍ നല്‍കിയതെന്നും സുധാകരന്‍ പറഞ്ഞു. പാര്‍ട്ടിയില്‍ ജനാധിപത്യം നിലനില്‍ക്കുന്നത് കൊണ്ടാണ് അച്ചടക്കനടപടി സ്വീകരിച്ചതെന്നും സുധാകരന്‍ വിശദീകരിച്ചു. 

കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരെ തുറന്നടിച്ചുകൊണ്ടാണ് കെ.പി അനില്‍ കുമാര്‍ കോണ്‍ഗ്രസ് വിട്ടത്. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തതെന്ന് അനില്‍കുമാര്‍ പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. അങ്ങനെ മുതിര്‍ന്ന നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരന്‍. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറി വിളിക്കുന്നയാളെ ആദരിച്ച വ്യക്തിയാണ് സുധാകരന്‍. പാര്‍ട്ടിക്കുള്ളില്‍ ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നെന്നും അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാര്‍ പറഞ്ഞത്: ''കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് കെ സുധാകരനല്ലാതെ മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിച്ചിട്ടില്ല. സുധാകരനെ വിളിക്കൂ, കോണ്‍ഗ്രസിനെ രക്ഷിക്കൂ എന്ന ഫഌക്‌സായിരുന്നു കേരളത്തില്‍ മൊത്തം. മറ്റൊരാളുടെ പേര് ചര്‍ച്ച ചെയ്യാന്‍ പോലും അനുവദിക്കാതെ കോണ്‍ഗ്രസ് നേതാക്കളെ അപമാനിക്കുകയായിരുന്നു കെ സുധാകരന്‍. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്. സോഷ്യല്‍മീഡിയയില്‍ ഉമ്മന്‍ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നിരന്തം തെറി വിളിക്കുന്നവരെ അന്വേഷിച്ചപ്പോള്‍ ആളെ കിട്ടി. 

കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ പരസ്യമായി തെറി വിളിക്കുന്നയാളെ സുധാകരനാണ് ആദരിച്ചത്. കെഎസ് ബ്രിഗേഡ് എന്ന പേരില്‍. ആ സുധാകരനാണ് അച്ചടക്കത്തെക്കുറിച്ച് പറയുന്നത്. കൂലിക്ക് ആളെ വച്ച് നേതാക്കളെ അപമാനിക്കുന്നതിന് നേതൃതം കൊടുക്കുന്ന വ്യക്തിയാണ് സുധാകരന്‍. അങ്ങനെയൊരാള്‍ക്കൊപ്പം എങ്ങനെ ആത്മാഭിമാനത്തോടെ പ്രവര്‍ത്തിക്കാന്‍ പറ്റും. കോണ്‍ഗ്രില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന് മൂക്ക് കയറിടുന്നുണ്ട്. ഒരേ നീതി നടപ്പിലാക്കിയെങ്കില്‍ പരാതി ഉണ്ടാകില്ലായിരുന്നു. പാര്‍ട്ടി നീതി നിഷേധിച്ചപ്പോള്‍ സംഘപരിവാറുമായി സഖ്യം ചേരാന്‍ ഞാന്‍ ശ്രമിച്ചിട്ടില്ല. സംഘപരിവാര്‍ മനസുള്ളയാള്‍ പാര്‍ട്ടിയെ നയിച്ചാല്‍ നീതി ഉണ്ടാകില്ല. പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് കെ.സി വേണുഗോപാലാണ്. എല്ലാം തന്റെ കൈയ്യില്‍ വരണമെന്ന് വാശിയാണ് കെ.സിയ്ക്ക്. പാര്‍ട്ടിയ്ക്ക് ഉണ്ടാകാന്‍ പോകുന്ന പരാജയ സാധ്യത മുന്‍കൂട്ടി അറിയിച്ചിരുന്നു.

'' ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണെന്നും രാജി പ്രഖ്യാപിച്ച് കൊണ്ട് അനില്‍കുമാര്‍ പറഞ്ഞു. പാര്‍ട്ടിക്കുള്ളിലെ നീതി നിഷേധത്തിനെതിരെയാണ് താന്‍ പ്രതികരിച്ചതെന്നും നിലപാടില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നെന്നും അനില്‍കുമാര്‍ പറഞ്ഞു. അനില്‍കുമാര്‍ പറഞ്ഞത്: ''ദീര്‍ഘനാളായി ഞാന്‍ കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിച്ചു. ഗ്രൂപ്പില്ലാതെ യൂത്ത് കോണ്‍ഗ്രസിനെ നയിച്ചയാളാണ് ഞാന്‍. അഞ്ചു വര്‍ഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായ എനിക്ക് ഒരു സ്ഥാനവും നല്‍കിയില്ല. നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്താത്തപ്പോഴും 2016ല്‍ സീറ്റ് നിഷേധിച്ചപ്പോഴും പരാതി പറഞ്ഞില്ല. എവിടെയും പോയി പരാതി പറഞ്ഞിട്ടില്ല. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയെ തള്ളി പറഞ്ഞിട്ടില്ല. നൂറും ശതമാനം പാര്‍ട്ടിക്ക് വേണ്ടിയാണ് ഇത്രയും നാളും പ്രവര്‍ത്തിച്ചത്. പലതും സഹിച്ച് പൊതുപ്രവര്‍ത്തനം നടത്തിയയാളാണ് ഞാന്‍. കോണ്‍ഗ്രസില്‍ നീതി ലഭിക്കില്ലെന്ന ഉത്തമബോധ്യമുണ്ട്. പുതിയ കെപിസിസി നേതൃത്വം ആളെ നോക്കിയാണ് നീതി നടപ്പാക്കുന്നത്. ഓരോരുത്തര്‍ക്കും ഓരോ നീതിയാണ് ഈ പാര്‍ട്ടിയില്‍. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ തന്നെയാണ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പറഞ്ഞത്. ഇവര്‍ക്കെതിരെ നടപടി എടുത്തോ. കോണ്‍ഗ്രസിലുള്ള ജനങ്ങളുടെ പ്രതീക്ഷ നഷ്ടമായി. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോള്‍ കോണ്‍ഗ്രസ് കാഴ്ച്ചക്കാരന്റെ റോളിലാണ്. പാര്‍ട്ടിയ്ക്ക് അകത്ത് ജനാധിപത്യം നിലനില്‍ക്കുന്നുണ്ടോ. പിന്നില്‍ നിന്ന് കുത്തേറ്റ് മരിക്കാന്‍ ഞാന്‍ തയ്യാറല്ല. എന്റെ വിയര്‍പ്പും രക്തവും സംഭാവന ചെയ്ത പാര്‍ട്ടിയുമായുള്ള ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് സോണിയ ഗാന്ധിയ്ക്കും സുധാകരനും കൈമാറി. താലിബാന്‍ തീവ്രവാദികള്‍ അഫ്ഗാന്‍ പിടിച്ചെടുത്തത് പോലെയാണ് സുധാകരന്‍ കെപിസിസി പിടിച്ചെടുത്തത്.'