kerala
സ്പ്രിങ്ക്ളർ കരാർ മുഖ്യമന്ത്രി അറിയാതെ; കരാറിന് പിന്നിൽ എം ശിവശങ്കറെന്ന് പരിശോധനാ സമിതി റിപ്പോർട്ട്
സ്പ്രിങ്ക്ളറുമായുള്ള കരാർ മുഖ്യമന്ത്രി അറിഞ്ഞിട്ടില്ലെന്ന് പരിശോധനാ സമിതിയുടെ റിപ്പോർട്ട്. ചീഫ് സെക്രട്ടറിക്കും കരാറിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല. കരാറിന്റെ ഉത്തരവാദി ഐ.ടി സെക്രട്ടറിയായിരുന്ന എം ശിവശങ്കർ ആയിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. പരിശോധനാ സമിതിയുടെ റിപ്പോർട്ടിൻ്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ശിവശങ്കറിന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നില്ലെന്നും ഡാറ്റ ചോർന്നിട്ടില്ലെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
സ്പ്രിംക്ളർ കരാറുമായി ബന്ധപ്പെട്ട അന്വേഷണത്തിന് രണ്ടംഗ സമധിയേയാണ് സംസ്ഥാന സർക്കാർ നിയോഗിച്ചിരുന്നത്. വ്യോമയാന സെക്രട്ടറിയായിരുന്നു മാധവൻ നമ്പ്യാറിന്റേയും സൈബർ വിദഗ്ധനായിരുന്ന ഗുൽഷൻ റായിയുടേയും നേതൃത്വത്തിലായിരുന്നു അന്വേഷണം.
ഈ അന്വേഷണ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ട് പരിശോധിക്കുന്നതിനായി മുൻ നിയമസെക്രട്ടറി ശശിധരൻ നായരുടെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചത്. ഈ പരിശോധനാ റിപ്പോർട്ടിലാണ് മുഖ്യമന്ത്രി കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന കാര്യം പറയുന്നത്.
മുഖ്യമന്ത്രി മാത്രമല്ല, തദ്ദേശവകുപ്പോ, ഉന്നതാധികാര സമിധിയോ, നിയമവകുപ്പോ, ആരോഗ്യവകുപ്പോ കരാറിനെ കുറിച്ച് അറിഞ്ഞിരുന്നില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. കരാറിന്റെ പൂർണ ഉത്തരവാദിത്തം എം ശിവശങ്കറിനായിരുന്നുവെന്നും എന്നാൽ ഗൂഢലക്ഷ്യമല്ല മറിച്ച് സംസ്ഥാനത്തിന്റെ താത്പര്യം മാത്രമായിരുന്നു ലക്ഷ്യം എന്നും റിപ്പോർട്ടിൽ പറയുന്നു.
കരാറുമായി ബന്ധപ്പെട്ട് പാലിക്കേണ്ട നടപടിക്രമങ്ങളും പാലിച്ചിരുന്നില്ലെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്റ്റോർ പർചേസ് മാന്വൽ പ്രകാരമാണ് ഐടി സെക്രട്ടറി മുൻകൈ എടുത്ത് കരാർ ഒപ്പിട്ടതെന്നും റിപ്പോർട്ടിൽ പറയുന്നു.