Headlines
Loading...
വവ്വാലുകളിൽ നിപ സാന്നിധ്യം; പൂനെയിലെ പരിശോധനയില്‍ ആന്റിബോഡി കണ്ടെത്തി

വവ്വാലുകളിൽ നിപ സാന്നിധ്യം; പൂനെയിലെ പരിശോധനയില്‍ ആന്റിബോഡി കണ്ടെത്തി

തിരുവനന്തപുരം: കോഴിക്കോട് നിപ റിപ്പോർട്ടു ചെയ്ത ചാത്തമംഗലം മേഖലയില്‍ നിന്ന് ശേഖരിച്ച വവ്വാലുകളുടെ സ്രവ സാംപിളിൽ നിപ സാന്നിധ്യം സ്ഥിരീകരിച്ചു. രണ്ടിനം വവ്വാലുകളുടെ സാമ്പിളുകളിൽ നിന്നാണ് നിപ വൈറസിനെതിരായ ഐജിജി ആന്റിബോഡി സാന്നിധ്യം കണ്ടെത്തിയത്. പുനെ എന്‍ഐവി വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലത്തിലാണ് ഇക്കാര്യം വ്യക്തമായത്. 

പരിശോധനയ്ക്ക് അയച്ച കൂടുതല്‍ വവ്വാലുകളുടെ സ്രവ സാമ്പിളുകളുടെ ഫലം ഇനിയും പുറത്തുവരാനുണ്ടെന്നും എന്നാല്‍ നിലവിലെ ഫലങ്ങളുടെ അടിസ്ഥാനത്തില്‍ നിപയുടെ ഉറവിടം വവ്വാലുകളാണെന്ന് ഏറെക്കുറെ അനുമാനിക്കേണ്ടി വരുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കൂടുതൽ വിശദമായ പഠനങ്ങൾ ഇക്കാര്യത്തിൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
 
സെപ്റ്റംബർ 5-ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽവെച്ച് പനി ബാധിച്ച മരിച്ച 12 വയസുകാരനില്‍ നിപ വെെറസ് സാന്നിധ്യം കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് മൂന്നാം തവണ നിപ ഭീതി പടർന്നത്. ഇത്തവണ മരിച്ച കുട്ടിയുടേയതാണ് ആദ്യ കേസെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. ഇനി കുട്ടിയിലേക്ക് എങ്ങനെയാണ് വെെറസ് ബാധ എത്തിയതെന്ന് കണ്ടെത്തുകയാണ് വേണ്ടതെന്നും ഇക്കാര്യം പരിശോധിച്ചുവരിയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. നേരത്തെ ശേഖരിച്ച മൃ​ഗ സാംപിളുകളിലെ ഭോപ്പാലിലെ പരിശോധന ഫലം നെ​ഗറ്റീവ് ആയിരുന്നു. ഇതിനൊപ്പം ചാത്തമംഗലം മുന്നൂര്‍ മേഖലയില്‍ നിന്ന് പരിശോധനയ്ക്ക് അയച്ച റമ്പൂട്ടാന്‍ പഴങ്ങളുടെയും അടയ്ക്കകളുടെയും സാമ്പിളുകളിലെ ഫലം നെഗറ്റീവായിരുന്നു. സാധ്യതകള്‍ തള്ളിക്കളയാതിരിക്കാനായി കുട്ടിയുടെ വീട്ടിലെ ആടിന്റെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിരുന്നു. 

എന്നാല്‍ ഈ പരിശോധനാഫലങ്ങളെല്ലാം നെഗറ്റീവായിരുന്നു. തുടർന്ന് മരിച്ച കുട്ടിയുടെ വീടിന് കുറച്ച് കിലോമീറ്ററുകൾക്കുള്ളിലെ വവ്വാലുകളുടെ സ്രവ സാംപിള്‍ ശേഖരിച്ച് പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു. സാധാരണ വവ്വാലുകളിലും കാട്ടുപന്നികളിലുമാണ് നിപ വെെറസ് സാന്നിധ്യം കാണാറുള്ളത്.