Headlines
Loading...
400 പേരെ ഉടൻ നാട്ടിലെത്തിക്കാൻ ഇന്ത്യ; വ്യാപാരബന്ധം റദ്ദാക്കി താലിബാൻ

400 പേരെ ഉടൻ നാട്ടിലെത്തിക്കാൻ ഇന്ത്യ; വ്യാപാരബന്ധം റദ്ദാക്കി താലിബാൻ

കാബൂൾ/ന്യൂഡൽഹി∙ അഫ്ഗാനിസ്ഥാനില്‍ കുടുങ്ങിക്കിടക്കുന്നവരെ തിരികെ കൊണ്ടുവരാനുള്ള ശ്രമം തുടര്‍ന്ന് ഇന്ത്യ. 300 മലയാളികള്‍ അടക്കം 1650ലധികം പേരാണ് ഇന്ത്യയിലേക്ക് വരാനായി വിദേശകാര്യമന്ത്രാലയത്തെ സമീപിച്ചത്. 400 പേരെ അടിയന്തരമായി നാട്ടിലെത്തക്കാന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ഷ്രിന്‍ഗ്‌ല യുഎസ് ഡപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി വെന്‍ഡി ഷെര്‍മാനുമായുള്ള ചര്‍ച്ചയില്‍ സഹായം തേടി.

യുഎസ് സേനയുടെ നിയന്ത്രണത്തിലുള്ള കാബൂള്‍ വിമാനത്താവളത്തില്‍, വ്യോമസേന വിമാനം സര്‍വീസ് അനുമതിക്കായി കാത്തിരിക്കുകയാണ്. ചെക്ക് പോസ്റ്റുകളില്‍ ഇന്ത്യക്കാരെ തടയുന്നത് ഒഴിവാക്കാന്‍ താലിബാനുമായി കേന്ദ്ര സര്‍ക്കാര്‍ ആശയവിനിമയം നടത്തിയിട്ടുണ്ട്. വിമാനത്താവളത്തിലെ നിയന്ത്രണാതീതമായ തിരക്ക് വിമാനസര്‍വീസുകള്‍ക്ക് തടസമാകുന്നുണ്ട്.

ഇതിനിടെ, താലിബാന്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം റദ്ദാക്കി. ചരക്കുപാതകള്‍ അടച്ചതോടെ കയറ്റുമതിയും ഇറക്കുമതിയും നിലച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 9,989 കോടി രൂപയുടെ വ്യാപാര ഇടപാട് ഇരുരാജ്യങ്ങളും തമ്മിലുണ്ടായിരുന്നു. സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് ഇന്ത്യ പ്രതികരിച്ചു.

ചരക്ക് നീക്കം നിലച്ചതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ സ്ഥിരീകരിച്ചു. താലിബാന്‍ ഒറ്റയ്ക്ക് സര്‍ക്കാര്‍ രൂപീകരിക്കുന്നത് തടയണമെന്നും രാജ്യത്തെ മറ്റു രാഷ്ട്രീയ കക്ഷികളെ ഉള്‍പ്പെടുത്തിയാകണം സര്‍ക്കാര്‍ രൂപീകരിക്കേണ്ടത് എന്നുമുള്ള നിലപാട് ഇന്ത്യ മറ്റു രാജ്യങ്ങളെ അറിയിച്ചിട്ടുണ്ട്. വിഷയത്തില്‍ യുകെ വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ചര്‍ച്ച നടത്തി.

പലായനം തടയാന്‍ ശ്രമം

അഫ്ഗാനിസ്ഥാനില്‍നിന്നുള്ള പലായനം തടയാന്‍ താലിബാന്റെ ശ്രമം. കാബൂള്‍ വിമാനത്താവളത്തിനു പുറത്ത് ആകാശത്തേക്ക് നിറയൊഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുഎസ് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തില്‍ കയറാന്‍ പുറത്തു കാത്തുനില്‍ക്കുന്നവരുടെ എണ്ണം ഇപ്പോഴും കൂടിവരികയാണ്.

ആരെയും ഉപദ്രവിക്കുന്നില്ലെന്നും സ്ഥിതി ശാന്തമാക്കുക മാത്രമാണ ലക്ഷ്യമെന്നും താലിബാന്‍ വക്താവ് അറിയിച്ചു. അതേസമയം ഔദ്യോഗിക സ്ഥാപനമായ റേഡിയോ ടെലിവിഷന്‍ അഫ്ഗാനിസ്ഥാനില്‍ താന്‍ ജോലിക്ക് എത്തുന്നത് താലിബാന്‍ വിലക്കിയതായി വാര്‍ത്താ അവതാരക ശബ്നം ധര്‍വാന്‍ ട്വിറ്ററിലൂടെ അറിയിച്ചു. ജോലിക്കെത്തിയ തന്നോട് ഭരണം മാറിയെന്നും ഉടന്‍ വീട്ടില്‍പോകാനും തന്നോട് പറഞ്ഞെന്നാണ് ശബ്നത്തിന്റെ ആരോപണം