Headlines
Loading...
രാജ്യത്ത് രണ്ടാംതരംഗം അവസാനിച്ചിട്ടില്ല, അടുത്ത 2 മാസം നിര്‍ണായകം; കേരളം പരിശോധന കൂട്ടണം-കേന്ദ്രം

രാജ്യത്ത് രണ്ടാംതരംഗം അവസാനിച്ചിട്ടില്ല, അടുത്ത 2 മാസം നിര്‍ണായകം; കേരളം പരിശോധന കൂട്ടണം-കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് കോവിഡിന്റെ രണ്ടാംതരംഗം അവസാനിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഉത്സവങ്ങളും ആഘോഷങ്ങളുമുള്ള അടുത്ത രണ്ടുമാസങ്ങൾ അതീവ നിർണായകമാണെന്ന് കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി. കേരളത്തിൽ പരിശോധന കൂട്ടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീട്ടിൽ കഴിയുന്ന കോവിഡ് ബാധിതരെ സർക്കാർ കർശനമായി നിരീക്ഷിക്കണമെന്നും കേന്ദ്രസർക്കാർ നിർദേശം നൽകി.

ഹോ ഐസൊലേഷനിൽ കഴിയുന്നവരുടെ നിരീക്ഷണം വളരെ ശക്തമാക്കണമെന്നാണ് കേന്ദ്രം സംസ്ഥാനത്തോട് ആവശ്യപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം. കാരണം കേരളത്തിൽ എൺപതു ശതമാനത്തോളം കോവിഡ് ബാധിതർ ഹോം ഐസൊലേഷനിലാണ് കഴിയുന്നത്. അവർ മറ്റുള്ളവരുമായി ബന്ധപ്പെടുന്നോ എന്ന ആശങ്കയാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്ന് പങ്കുവെച്ചത്. അതിനാൽത്തന്നെ സംസ്ഥാന സർക്കാരിനോട് ഹോം ഐസൊലേഷനിൽ കഴിയുന്നവരുട നിരീക്ഷണം ശക്തമാക്കണമെന്ന നിർദേശം കേന്ദ്രം മുന്നോട്ടുവെച്ചിരിക്കുന്നത്. ഇതിനു പുറമേ കേരളത്തിലെ പരിശോധനകളുടെ എണ്ണം കൂട്ടണമെന്നും കേന്ദ്രം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

നിലവിൽ രാജ്യത്ത് ചികിത്സയിലുള്ള കോവിഡ് ബാധിതരുടെ 51 ശതമാനവും കേരളത്തിലാണെന്നാണ് കേന്ദ്ര ആരോഗ്യ സെക്രട്ടറി ഇന്ന് അറിയിച്ചിരിക്കുന്നത്. സ്ഥിതി ഗൗരവതരമായതിനാൽ തന്നെ ഇപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, സംസ്ഥാന ചീഫ് സെക്രട്ടറിയുമായി വിഷയത്തിൽ ചർച്ച നടത്തിവരികയാണ്. സംസ്ഥാനത്തെ ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ഈ ചർച്ചയിൽ പങ്കെടുക്കുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം പൂർണമായും ഒഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. അടുത്ത രണ്ടുമാസങ്ങളിൽ ദീപാവലി ഉൾപ്പെടെ നിരവധി ഉത്സവങ്ങൾ വരാനിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ രണ്ടു മാസങ്ങൾ ഇന്ത്യയെ സംബന്ധിച്ച് വളരെ നിർണായകമാണ്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവരും മാസ്ക് ധരിക്കുന്നതിൽ യാതൊരു വീഴ്ചയും വരുത്തരുതെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവശ്യപ്പെടുന്നത്.