kerala
സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങുന്നത് ദയനീയം: സുപ്രീംകോടതി പരാമർശങ്ങൾ സർക്കാരിനെ ചിന്തിപ്പിക്കുന്നു; ഇനി നിയന്ത്രണങ്ങൾ കടുപ്പിക്കാന്‍ സാധ്യത
സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ കര്‍ശന തീരുമാനങ്ങളെടുത്ത് ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ കോടിതി പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് ആയുധമാകും.
ബക്രീദിന് മുന്നോടിയായി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ മൂന്ന് ദിവസം ഇളവുകള്‍ നല്‍കിയ കേരളത്തിന്റെ നടപടിയെ അതിനിശിതമായാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി വിമര്‍ശിച്ചത്. യുപിയിലെ കന്‍വാര്‍ യാത്ര കേസില്‍ സുപ്രീം കോടതി നല്‍കിയ നിര്‍ദ്ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്ന് കോടതി പ്രധാനമായും ചൂണ്ടിക്കാട്ടിയിരുന്നു. മതപരമോ അല്ലാത്തതോ ആയ ഒരു ശക്തിക്കും, ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനു മേല്‍ സമ്മര്‍ദ്ദം ചെലുത്താനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇളവുകള്‍ മൂലം കോവിഡ് വ്യാപനം ഉണ്ടായാല്‍ ഏതു പൗരനും അതു കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാം. കോടതി അതില്‍ നടപടിയെടുക്കും. മഹാമാരിയുടെ ഈ കാലത്ത് സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിനു വഴങ്ങുന്നത് ദയനീയമായ അവസ്ഥയാണെന്ന നിലപാടായിരുന്നു കോടതി കൈക്കൊണ്ടത്.
കോവിഡ് വ്യാപനം കൂടിയ ഡി വിഭാഗം പ്രദേശങ്ങളിലും ഇളവു നല്‍കിയുള്ള കേരള സര്‍ക്കാരിന്റെ നടപടിയെ ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് കഠിന സ്വരത്തില്‍ വിമര്‍ശിച്ചു. ഡി വിഭാഗത്തില്‍ ഒരു ദിവസം ഇളവു നല്‍കിയ നടപടി തീര്‍ത്തും അനാവശ്യമായിരുന്നു എന്നാണ് കോടതിയുടെ കണ്ടെത്തല്‍. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടിവരുമെന്ന് കോടതി മുന്നറിയിപ്പും നല്‍കിയിരുന്നു.
ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള ഇളവുകള്‍ നല്‍കി കഴിഞ്ഞതുകൊണ്ട് മാത്രം ഇടപെടുന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മറിച്ചായിരുന്നെങ്കില്‍ കേരളം നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചേനെ എന്നും രൂക്ഷമായ വിമര്‍ശനമുന്നയിച്ച് കോടതി പറഞ്ഞു. കേരളം ഭരണഘടന അനുസരിക്കണം. ഭരണഘടനയുടെ 21 ആം അനുഛേദം വ്യാഖ്യാനിച്ചു കൊണ്ടാണ് ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ മറികടക്കാനോ എതിര് നില്‍ക്കാനോ സംസ്ഥാന സര്‍ക്കാരിന് അവകാശം ഇല്ലെന്ന് കോടതി നിരീക്ഷിച്ചത്.
ഓണം ഉള്‍പ്പെടെയുള്ള വരുന്ന ഉത്സവ കാലങ്ങളില്‍ കേരളത്തിന് ഇളവുകള്‍ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ മുന്‍കരുതല്‍ എടുക്കേണ്ടി വരുമെന്നതിന്റെ വ്യക്തമായ സൂചനയായി സുപ്രീം കോടതി വിധിയെ കാണാം. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങാതെ കര്‍ശന തീരുമാനങ്ങളെടുത്ത് ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ കോടിതി പരാമര്‍ശങ്ങള്‍ സര്‍ക്കാരിന് ആയുധമാകും.
കര്‍ശനമായ നിര്‍ദ്ദേശങ്ങളാണ് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി നല്‍കിയിരിക്കുന്നത്. കടകള്‍ തുറക്കാന്‍ നല്‍കിയ ഇളവ് ഇഴ കീറി പരിശോധിച്ചു. ടിപിആര്‍ പതിനഞ്ച് ശതമാനത്തിന് മുകളില്‍ ഉള്ള പ്രദേശങ്ങളില്‍ നല്‍കിയിരിക്കുന്ന ഒരു ദിവസത്തെ ഇളവ് എന്ത് അടിസ്ഥാനത്തിലാണെന്നാണ് സുപ്രീം കോടതി ചോദിച്ചത്. കടുത്ത അതൃപ്തിയും വിമര്‍ശനവുമാണ് ഇക്കാര്യത്തില്‍ കോടതിയില്‍ നിന്നും ഉണ്ടായത്.
അതേസമയം, വ്യാപാര സംഘടനകള്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ഇളവ് അനുവദിച്ചതെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇതിന് പിന്നാലെയാണ് കോടതിയുടെ രൂക്ഷ വിമര്‍ശനവും ഉണ്ടായത്. ഇളവുകള്‍ രോഗവ്യാപനത്തിനു കാരണമായാല്‍ നടപടി നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി. രാജ്യം അടിയന്തരാവസ്ഥ നേരിടുമ്പോള്‍, ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ആളുകളുടെ ജീവന്‍ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡല്‍ഹി വ്യവസായിയുമായ പികെഡി നമ്പ്യാരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
ജനം അസ്വസ്ഥരാണെന്നും ലോക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നല്‍കിയ വിശദീകരണം. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ ഇളവ് അനുവദിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. വിദഗ്ധരുമായി കൂടി ആലോചിച്ചാണ് കേരളത്തില്‍ ഇളവുകള്‍ നല്‍കിയതെന്നായിരുന്നു കേരളം പറഞ്ഞത്.
ആസന്നമായ കോവിഡ് മൂന്നാം തരംഗത്തെ മുന്നില്‍കണ്ട്, നിയന്ത്രണങ്ങളില്‍ ഇളവുകള്‍ നല്‍കുന്നതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തു വന്നിരുന്നു.