kerala
ഇംറാന്റെ ചികിത്സ: മെഡിക്കൽ ബോർഡ് രൂപീകരിച്ചു; ക്രൗഡ് ഫണ്ടിങ് തുടരട്ടെയെന്ന് ഹൈകോടതി
കൊച്ചി: എസ്.എം.എ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഇംറാന്റെ പരിശോധനക്കായി മെഡിക്കൽ ബോർഡ് രൂപീകരിച്ചു. ആറ് അംഗ മെഡിക്കൽ ബോർഡാണ് രൂപീകരിച്ചിരിക്കുന്നത്. ഇംറാന് വേണ്ടി നടക്കുന്ന ക്രൗഡ് ഫണ്ടിങ് തുടരട്ടെയെന്നും ഹൈകോടതി നിലപാടെടുത്തു. ഇതുമായി ബന്ധപ്പെട്ട സർക്കാർ നടപടികൾ വേഗത്തിലാക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു. ഇംറാന്റെ പിതാവ് നൽകിയ ഹരജി പരിഗണിച്ചാണ് ഹൈകോടതി നിർദേശം.
ജനിച്ച് 17 ദിവസം കഴിഞ്ഞിട്ടും കുഞ്ഞിന് ഇടത് കൈ ഇളക്കാനും പൊക്കാനും കഴിയുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിദഗ്ധ പരിശോധന നടത്തി രോഗം സ്ഥിരീകരിക്കുകയായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു പിന്നീട് വെൻറിലേറ്ററിൽ ചികിത്സ. ശേഷം ഏതാനും ദിവസങ്ങൾ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് തന്നെ മാറ്റി.
ചെലവ് വലിയ തോതിൽ കൂടിയതോടെ കോഴിക്കോട് ഗവ. മെഡിക്കൽകോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കണ്ണൂരിൽ മാട്ടൂലിലെ കുഞ്ഞിന്റെ സമാനമായ രോഗവും ചികിത്സക്ക് 18 കോടി രൂപ ആവശ്യം വന്നതും ആറുദിവസം കൊണ്ട് 18 കോടി രൂപ സ്വരൂപിക്കാനായതും വലിയ വാർത്തയായതിന് പുറകെയാണ് ഇംറാെൻറ കാര്യവും ചർച്ചയാവുന്നത്. ഇംറാന്റെ ചികിത്സക്കായി പിതാവിന്റെ പേരിൽ മങ്കട ഫെഡറൽ ബാങ്കിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 16320100118821 (ഐ.എഫ്.എസ്.സി കോഡ് FDRL0001632) ഗൂഗിൾ പേ 8075393563.