
national
ആശ്വാസ വാര്‍ത്ത ; പക്ഷിപ്പനി മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പടരില്ലെന്ന് ഐ.സി.എം.ആര്‍
ന്യൂഡൽഹി: രാജ്യത്ത് പക്ഷിപ്പനി മനുഷ്യരിൽ സ്ഥിരീകരിച്ചുള്ള മരണവാർത്ത പുറത്ത് വന്നതിന് പിന്നാലെ വലിയ ആശങ്കയിലാണ് ജനങ്ങൾ .അതെ സമയം ഇക്കാര്യത്തിൽ ആശ്വാസ വാർത്തയുമായി രംഗത്തെത്തിയിരിക്കുകയാണ് ഐ.സി.എം.ആർ.വളരെ അപൂർവമായി മാത്രമേ പക്ഷിപ്പനി മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുവെന്ന് ഐ.സി.എം.ആർ മേധാവി രൺദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി . എങ്കിലും രോഗം ബാധിച്ച് മരിച്ച കുട്ടിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്തും. കോഴിഫാമുകളിൽ കോഴികൾ കൂട്ടത്തോടെ ചത്തിട്ടുണ്ടോയെന്നും പരിശോധിക്കുമെന്നും എയിംസ് ഡയറക്ടർ അറിയിച്ചു .പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് രോഗം പടരുന്ന സംഭവം അപൂർവമാണ്. മനുഷ്യനിൽ നിന്നും മനുഷ്യനിലേക്ക് രോഗം വ്യാപകമായി പടർന്ന സംഭവം ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ചില ഫാമിലി ക്ലസ്റ്ററുകളിൽ രോഗം പടർന്നതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ചെറിയ സമ്പർക്കം കൊണ്ട് രോഗം ഒരിക്കലും പടരില്ലെന്ന് എയിംസിലെ ഡോക്ടറായ ഡോ.നീരജ് നിഷാൽ സ്ഥിരീകരിച്ചു .മരിച്ച കുട്ടിയുമായി ബന്ധം പുലർത്തിയ ആർക്കും രോഗലക്ഷണങ്ങളില്ലെന്നും ആരോഗ്യപ്രവർത്തകരും സുരക്ഷിതരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതെ സമയം ഭക്ഷ്യവിഭവങ്ങൾ ശരിയായ രീതിയിൽ പാചകം ചെയ്ത കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ഉയർന്ന താപനിലയിൽ ഭക്ഷണം പാചകം ചെയ്യുന്നത് വൈറസ് സാധ്യത ഇല്ലാതാക്കുമെന്നും എയിംസ് അധികൃതർ അറിയിച്ചു.പക്ഷിപ്പനി ബാധിച്ച് മരണം സംഭവിക്കാനുള്ള സാധ്യത 60 ശതമാനത്തോളമാണ്. 70 ഡിഗ്രി സെൽഷ്യസിൽ 30 മിനിറ്റ് നേരം ഭക്ഷ്യവസ്തുക്കൾ പാചകം ചെയ്താൽ പക്ഷിപ്പനിക്ക് കാരണമാവുന്ന വൈറസിനെ നശിപ്പിക്കാനാകുമെന്നും ലോകാരോഗ്യ സംഘടനയും വ്യക്തമാക്കിയിട്ടുണ്ട്.