
national
കര്‍ഷകരുടെ പാര്‍ലമെന്റ് ധര്‍ണ ഇന്ന് ആരംഭിക്കും; കനത്ത സുരക്ഷ
ദില്ലി: കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് ധര്‍ണ ജന്തര്‍മന്തറില്‍ ഇന്ന് ആരംഭിക്കും. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തില്‍ ഓരോ ദിവസവും 200ഓളം കര്‍ഷകര്‍ പങ്കെടുക്കും. അതേസമയം, പ്രതിഷേധ മാര്‍ച്ച് നടത്താനുള്ള അനുമതി കര്‍ഷകര്‍ക്ക് ദില്ലി പൊലീസ് നല്‍കിയിട്ടില്ല. കര്‍ഷകര്‍ സിങ്കു അടക്കമുള്ള അതിര്‍ത്തിയില്‍ നിന്ന് പോലീസ് അകമ്പടിയോടെ ബസുകളില്‍ യാത്ര ചെയ്ത് ജന്തർ മന്തറിലേക്ക് എത്താമെന്ന വ്യവസ്ഥയില്‍ പ്രതിഷേധിക്കാനാണ് ദില്ലി സര്‍ക്കാര്‍ ബുധനാഴ്ച അനുമതി നല്‍കിയത്.
സമരം എട്ട് മാസം പിന്നിടുമ്പോഴാണ് പാര്‍ലമെന്റ് ധര്‍ണ്ണ അടക്കമുള്ള രീതിയില്‍ പ്രതിഷേധം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്. കര്‍ഷകരുടെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ദില്ലി നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജന്തര്‍ മന്തറില്‍ പൊലീസ് ബാരിക്കേടുകള്‍ സ്ഥാപിച്ച് തയ്യാറാക്കിയ പ്രത്യേക സ്ഥലത്താണ് ഇന്ന് പ്രതിഷേധം ആരംഭിക്കുക. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് ദില്ലിയില്‍ എത്തി സമരം ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്.
അടുത്ത മാസം 13നാണ് പാര്‍ലമെന്റ് സമ്മേളനം അവസാനിപ്പിക്കുന്നത്. അതുകൊണ്ട് ആ ദിവസം വരെ ജന്തര്‍ മന്തറില്‍ പ്രതിഷേധിക്കാനാണ് കര്‍ഷകരുടെ തീരുമാനം. 200 പേര്‍ക്ക് പങ്കെടുക്കാന്‍ അനുമതി നല്‍കിയ പ്രതിഷേധത്തില്‍ ഓരോ കര്‍ഷക സംഘടനയില്‍ നിന്ന് അഞ്ച് വീതം കര്‍ഷകര്‍ പങ്കെടുക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. സമരത്തില്‍ പങ്കെടുക്കുന്ന കര്‍ഷകര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കും. ഈ കാര്‍ഡുമായി സമര വേദിയിലേക്ക് വരണമെന്ന നിര്‍ദ്ദേശമാണ് പൊലീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, ജന്തര്‍ മന്തറില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനുള്ള പദ്ധതി കര്‍ഷക സംഘടനകള്‍ക്കുണ്ട്. എന്നാല്‍ അതിനുള്ള അനുമതി പൊലീസ് ഇതുവരെ നല്‍കിയിട്ടില്ല. ധര്‍ണയുടെ പശ്ചാത്തലത്തില്‍ ദില്ലി പൊലീസ് സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. പ്രധാന മേഖലകളിലും കര്‍ഷകരുടെ സമര കേന്ദ്രങ്ങളിലും സിസിടിവി അടക്കമുള്ളവ സ്ഥാപിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രം പാസാക്കിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ 2020 നവംബര്‍ 26ന് ആണ് കര്‍ഷകര്‍ സമരം ആരംഭിച്ചത്.