Headlines
Loading...
‘ടിപിആര്‍ നിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും’; വാക്‌സിനേഷന്റെ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി

‘ടിപിആര്‍ നിരക്ക് കൂടുതലുള്ള ഇടങ്ങളില്‍ നിയന്ത്രണം കടുപ്പിക്കും’; വാക്‌സിനേഷന്റെ കാര്യത്തില്‍ പുരോഗതിയുണ്ടെന്ന് മുഖ്യമന്ത്രി

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള പ്രദേശങ്ങളില്‍ നിയന്ത്രണം കര്‍ക്കശമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാക്‌സിനേഷന്‍ കാര്യത്തില്‍ പുരോഗതിയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആവശ്യമായ അളവിലും തോതിലും വാക്‌സിന്‍ നല്‍കുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് ഉറപ്പിക്കണം. ജൂണ്‍ 15 ഓടെ സോഫ്റ്റ്വെയര്‍ സഹായത്തോടെ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യും. പരമാവധി മൂന്നുദിവസം കൊണ്ട് മരണകാരണം സ്ഥിരീകരിച്ച് കുടുംബത്തിന് വിവരം ലഭ്യമാക്കും.

വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം കര്‍ശനമായി നിയന്ത്രിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഹോട്ടലുകളില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ ടേക്ക് എവെ സംവിധാനം അനുവദിക്കില്ല. ഹോം ഡെലിവറി മാത്രമേ അനുവദിക്കൂ. ഐസൊലേഷന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടാല്‍ രോഗിയെ നിര്‍ബന്ധമായും കൊവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും.

ചില സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അമിത ഫീസ് ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി ഫീസ് അടക്കാത്ത വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുപ്പിക്കുന്നില്ലെന്ന് കണ്ടെത്തിയതായും ചൂണ്ടിക്കാട്ടി. കുട്ടികളുടെ പഠനം നിഷേധിക്കുന്ന രീതി അനുവദിക്കില്ല. ഈ വിഷയം പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.