2 വർഷങ്ങൾക്കു ശേഷം സൂപ്പർ താരങ്ങളായ ലയണൽ മെസിയും ക്രിസ്ത്യാനോ റൊണാൾഡോയും മുഖാമുഖം എത്തുന്നു. യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ജിയിലെ രണ്ടാം പാദ മത്സരത്തിലാണ് ഇരുവരും ഏറ്റുമുട്ടുക. ടൂറിനിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ മെസിയുടെ നേതൃത്വത്തിലുള്ള ബാഴ്സലോണ ക്രിസ്ത്യാനോയുടെ യുവൻ്റസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. എന്നാൽ, ആ മത്സരത്തിൽ ക്രിസ്ത്യാനോ കൊവിഡ് ബാധിച്ച് കളത്തിൽ ഇറങ്ങിയിരുന്നില്ല.
ചാമ്പ്യൻസ് ലീഗിൽ ഗംഭീര ഫോമിലാണ് ബാഴ്സലോണ. കളിച്ച അഞ്ച് മത്സരങ്ങളും ജയിച്ച് ബാഴ്സ രണ്ടാം റൗണ്ടിലേക്ക് യോഗ്യത നേടിക്കഴിഞ്ഞു. യുവൻ്റസാവട്ടെ, ബാഴ്സക്കെതിരായ മത്സരം ഒഴികെ മറ്റെല്ലാ കളികളിലും വിജയിച്ചു. നിലവിൽ ഗ്രൂപ്പ് ജിയിൽ ബാഴ്സലോണ ഒന്നാം സ്ഥാനത്തും യുവൻ്റസ് രണ്ടാം സ്ഥാനത്തുമാണ്.
നാളെ പുലർച്ചെ 1.30ന് കാമ്പ് നോവിലാണ് മത്സരം.