
മുഖ്യമന്ത്രി ഇടപെടുമെന്ന സൂചന; കസേര തെറിക്കാതിരിക്കാന്‍ ഒരു മുഴം മുന്നേ എറിഞ്ഞ് ജോസഫൈന്‍
ഗാര്‍ഹിക പീഡന പരാതിക്കാരിയായ യുവതിയോട് ക്ഷുഭിതയായ സംഭവത്തില്‍ ന്യായീകരണത്തില്‍ നിന്ന് ഖേദപ്രകടനത്തിലേക്ക് നിലപാട് മാറ്റി വനിത കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്‍. പരാമര്‍ശം വിവാദമായതിന് ശേഷം മാധ്യമങ്ങളോട് നടത്തിയ ആദ്യ പ്രതികരണത്തില്‍ പരാതിക്കാരിയോട് മോശമായി പ്രതികരിച്ചിട്ടില്ലെന്നായിരുന്നു ജോസഫൈന്‍ വിശദീകരിച്ചത്. വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക തലങ്ങളില്‍ നിന്നുള്ള പ്രതിഷേധം കനക്കുന്നതിനിടയിലായിരുന്നു ഈ പ്രതികരണം. എന്നാല്‍ പരാമര്‍ശത്തില്‍ സിപിഐഎമ്മിനും അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ നയം മാറ്റി. തന്റെ വാക്കുകള്‍ പരാതിക്കാരിക്ക് മുറിവേല്‍പ്പിച്ചുവെന്ന തിരിച്ചറിവിലേക്ക് എത്തിച്ചേര്‍ന്നതിന് പിന്നില്‍ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളാണെന്നും സുചനയുണ്ട്.
മോശമായി സംസാരിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വിശദീകരണം നല്‍കേണ്ടത് ജോസഫൈനാണെന്നും തെറ്റു പറ്റിയെങ്കില്‍ അത് പറയാന്‍ തയാറാകണമെന്നുമായിരുന്നു സിപിഐഎമ്മില്‍ നിന്ന് ആദ്യം പ്രതികരിച്ച മുതിര്‍ന്ന നേതാവ് പി.കെ ശ്രീമതി പറഞ്ഞത്. പരാതിക്കാരോട് നല്ല നിലയില്‍ പെരുമാറണം എന്നതാണ് തങ്ങളുടെ പൊതുനിലപാടെന്നും ശ്രീമതി വ്യക്തമാക്കി. ഇതിനുപിന്നാലെയാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് ഇടപെടുമെന്ന് സൂചനകള്‍ പുറത്തുവന്നത്.
ഇടതുപക്ഷാഭിമുഖ്യമുള്ള പ്രൈഫൈലുകളില്‍ നിന്ന് പ്രതിഷേധമുയരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തലിലാണ് സിപിഐഎം. ഇക്കാര്യം നാളെ നടക്കുന്ന സംസ്ഥാന സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്യും. മുഖ്യമന്ത്രി ഇടപെട്ടാല്‍ എംസി ജോസഫൈന്‍ സ്ഥാന ചലനമുണ്ടാകുമെന്നാണ് പാര്‍ട്ടി കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന. ഖേദം പ്രകടനം മാത്രം പോരെന്ന നിലപാടിലാണ് പ്രതിപക്ഷവും. വിവിധ ജില്ലകളില്‍ ഇന്ന് യൂത്ത് കോണ്‍ ഗ്രസ് നടത്തിയ പ്രതിഷേധങ്ങളും സിപിഐഎമ്മിന് തലവേദനയായി മാറിയിട്ടുണ്ട്.
പലതവണ പാര്‍ട്ടിയേയും സര്‍ക്കാരിനേയും വെട്ടിലാക്കുന്ന പരാമര്‍ശങ്ങള്‍ അധ്യക്ഷ കസേരയിലിരുന്ന് നടത്തിയ ജോസഫൈനെ ഇനിയും സി പി ഐ എം സംരക്ഷിച്ചേക്കില്ലെന്നാണ് വിവരം. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരാനിരിക്കെ നടപടി ഒഴിവാക്കാന്‍ ഒരു പടി മുന്നേ എറിഞ്ഞ ജോസഫൈന്‍, ആത്മരോഷം അമ്മയുടെ സ്വാതന്ത്രം തുടങ്ങിയ വികാരങ്ങളെ കൂട്ടുപിടിച്ചാണ് ഖേദം പ്രകടിപ്പിച്ചിരിക്കുന്നത്. ഖേദപ്രകടനം കസേരയെ രക്ഷിക്കുമോയെന്നത് നാളെ അറിയാം.
ഒടുവില്‍ മാപ്പ്
”ഞാന്‍ മനോരമ ചാനലില്‍ ഇന്നലെ ഒരു ടെലിഫോണ്‍ അഭിമുഖത്തില്‍ പങ്കെടുക്കുകയുണ്ടായി. സമീപകാലത്ത് സ്ത്രീകള്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങളിലും അത്രിക്രമങ്ങളിലും ഒരു സ്ത്രീ എന്ന നിലയിലും അമ്മ എന്ന നിലയിലും ഞാന്‍ അസ്വസ്ഥയായിരുന്നു. ഇന്നലെ മനോരമ ചാനലില്‍ നിന്ന് എന്നെ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു പ്രതികരണം നടത്താമോ എന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്നലെ തിരക്കുള്ള ദിവസം ആയിരുന്നതിനാലും എനിക്ക് കടുത്ത ശാരീരിക ബുദ്ധിമുട്ട് ഉണ്ടായിരുന്നതിനാലും ഞാന്‍ ചര്‍ച്ചയ്ക്ക് വരുന്നില്ല എന്ന പറഞ്ഞിരുന്നതാണ്. എന്നാല്‍ സ്ത്രീധനവുമായി ബന്ധപ്പെട്ട വിഷയം ആണെന്നതും വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ പ്രതികരണം ഈ ഘട്ടത്തില്‍ അനിവാര്യമാണെന്നും പറഞ്ഞതോടെ ഞാന്‍ ചാനലിലെ പരിപാടിക്ക് ചെല്ലാം എന്ന് അറിയിക്കുകയായിരുന്നു.
എന്നാല്‍ അവിടെ ചെന്ന ശേഷം ആണ് അതൊരു ടെലിഫോണ്‍ വഴി പരാതികേള്‍ക്കുന്ന തരത്തിലാണ് അതിന്റെ ക്രമീകരണം എന്ന് മനസ്സിലായത്. നിരവധി പരാതിക്കാര്‍ ആ പരിപാടിയിലേക്ക് ഫോണ്‍ ചെയ്യുകയുണ്ടായി. ടെലിഫോണ്‍ അഭിമുഖത്തിനിടയില്‍ എറണാകുളം സ്വദേശിനി ആയ സഹോദരി എന്നെ ഫോണില്‍ വിളിച്ച് അവരുടെ ഒരു കുടുംബപ്രശ്നം പറയുകയുണ്ടായി. അവരുടെ ശബ്ദം നന്നെ കുറവായിരുന്നതിനാല്‍ എനിക്ക് വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ആ ഘട്ടത്തില്‍ അവരോട് അല്പം ഉറച്ച് സംസാരിക്കാമോ എന്ന് ചോദിച്ചു. സംസാരമധ്യേ, ആ സഹോദരി പൊലീസില്‍ പരാതി നല്‍കിയിട്ടില്ലെന്ന് എനിക്ക് മനസ്സിലായി. എന്താണ് പൊലീസില്‍ പരാതി നല്‍കാത്തത് എന്ന് ഒരമ്മയുടെ സ്വാതന്ത്ര്യത്തോടെ ഞാന്‍ പെണ്‍കുട്ടിയോട് ചോദിച്ചിരുന്നു എന്നത് വസ്തുതയാണ്. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് എനിക്ക് ഉണ്ടായത്എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ ഞാന്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടു. ആ സഹോദരിക്ക് എന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ എന്റെ പരാമര്‍ശത്തില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു” എം.സി ജോസഫൈന്‍
ആദ്യ വിശദീകരണത്തില്‍ തട്ടിക്കയറി
വിഷയത്തില്‍ ആദ്യം നടത്തിയ വിശദീകരണത്തില്‍ താന്‍ നടത്തിയ പരാമര്‍ശത്തെ ന്യായീകരിക്കുകയാണ് എംസി ജോസഫൈന്‍ ചെയ്തത്. മാധ്യമ പ്രവര്‍ത്തകരോട് ദേഷ്യപ്പെടുകയും ചെയ്തിരുന്നു.
‘ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് മുന്നോട്ട് പോവുന്നത്. കാരണം അത്രയും സ്ത്രീകളാണ് ഓരോ ദിവസും വിളിക്കുന്നത്. അപ്പോള്‍ ചില സ്ത്രീകളോട് അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറാവില്ല. ഒരു സ്ത്രീ അസഹ്യമായ അനുഭവം ഉണ്ടായാല്‍ അവിടെയൊക്കെ പെട്ടന്ന് ഓടിയെത്താന്‍ വനിതാ കമ്മീഷന് കഴിയില്ല. അതിനാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും. സാധാരണക്കാരാണെങ്കിലും യഥാവിധി അല്ല കാര്യങ്ങള്‍ മനസ്സിലാക്കുന്നതും പ്രതികരിക്കുന്നതും. അപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരും. ബോള്‍ഡായൊക്കെ സംസാരിക്കേണ്ട സാഹചര്യം വരും.’ എന്നായിരുന്നു ആദ്യ പ്രതികരണം.
ചാനല്‍ ചര്‍ച്ചയില്‍ അപര്യാതയോടെ പെരുമാറ്റം
എറണാകുളം സ്വദേശി ലെബിനെയോടാണ് ജോസഫൈന്‍ ചാനല്‍ ചര്‍ച്ചക്കിടെ അപമര്യാദയായി പെരുമാറിയത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു.