Headlines
Loading...
'മുസ്ലിങ്ങള്‍ എന്റെ സഹോദരങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ പുറത്താക്കട്ടെ'; തേജസ്വിക്കെതിരെ ഡി.കെ.ശിവകുമാര്‍

'മുസ്ലിങ്ങള്‍ എന്റെ സഹോദരങ്ങള്‍ ധൈര്യമുണ്ടെങ്കില്‍ പുറത്താക്കട്ടെ'; തേജസ്വിക്കെതിരെ ഡി.കെ.ശിവകുമാര്‍

ബെംഗളൂരു: കോവിഡ് രോഗികളുടെ കിടക്കകൾ ബുക്ക്ചെയ്യുന്നത് സംബന്ധിച്ച യുവമോർച്ച നേതാവ് തേജസ്വി സൂര്യയുടെ വർഗീയച്ചുവയുള്ള പരാമർശങ്ങൾക്കെതിരേ കെ.പി.സി.സി. അധ്യക്ഷൻ ഡി.കെ. ശിവകുമാർ. കോവിഡ് വാർ റൂമിലെ 205 ജീവനക്കാരുടെ പേരുകളിൽനിന്ന് 17 മുസ്ലിം പേരുകൾ മാത്രം തിരഞ്ഞുപിടിച്ച് വെളിപ്പെടുത്തിയ തേജസ്വി സൂര്യ എം.പി. ക്രമക്കേടിന് വർഗീയ നിറം പകരാനാണ് ശ്രമിക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

'മുസ്ലിങ്ങളെ എങ്ങനെയാണ് തേജസ്വി സൂര്യക്ക് ഇത്തരത്തിൽ അധിക്ഷേപിക്കാൻ സാധിക്കുന്നത്. അവർ എന്റെ സഹോദരങ്ങളാണ്. ഇന്ത്യയിൽ ഞങ്ങൾ ഒന്നിച്ചുജീവിക്കും. ഒന്നിച്ചുതന്നെ മരിക്കും. കശ്മീർ മുതൽ കന്യാകുമാരി വരെ കോടിക്കണക്കിന് മുസ്ലിങ്ങൾ ഈ രാജ്യത്തെ സേവിക്കുന്നുണ്ട്. വ്യത്യസ്ത വിശ്വാസങ്ങളും ആചാരങ്ങളുമുണ്ടാകും. എന്നാൽ ധർമ്മവും ദൈവത്തിലേക്കുള്ള മാർഗവും ഒന്നു തന്നെയാണ്. ഇങ്ങനെ അധിക്ഷേപിക്കുന്നവരെ അറസ്റ്റ് ചെയ്യാൻ മുഖ്യമന്ത്രി യെദ്യൂരപ്പ നിർദേശിക്കണം' ശിവകുമാർ പറഞ്ഞു.


മുസ്ലിം സഹോദരങ്ങൾ മാംസം മുറിച്ചില്ലെങ്കിൽ ഇവിടെയാരും മാംസാഹാരം കഴിക്കില്ല. അവർ മെക്കാനിക്കിന്റെ ജോലിചെയ്തില്ലെങ്കിൽ ഇവിടെ വാഹനമോടില്ല. ധൈര്യമുണ്ടെങ്കിൽ ബി.ജെ.പി. ഇന്ത്യയിൽ നിന്ന് പുറത്താക്കി കാണിക്കട്ടേയെന്നും ഡി.കെ. ശിവകുമാർ പറഞ്ഞു.

ബി.ജെ.പി. പ്രവർത്തകരും സാമാജികരുമാണ് യഥാർഥത്തിൽ ആശുപത്രികളിലെ കോവിഡ് കിടക്കകൾ മുൻകൂട്ടി ബുക്ക് ചെയ്യുന്നതെന്നും ഡി.കെ. ശിവകുമാർ ആരോപിച്ചു.