Headlines
Loading...
ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പരിഹാരമല്ലെന്ന് എയിംസ് മേധാവി

ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗത്തിന് സാധ്യത; വാരാന്ത്യ ലോക്ഡൗണും രാത്രി കര്‍ഫ്യൂവും പരിഹാരമല്ലെന്ന് എയിംസ് മേധാവി

ഇന്ത്യയില്‍ കൊവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയെന്ന് എയിംസ് മേധാവി രണ്‍ദീപ് ഗുലേറിയ. വൈറസിന്റെ ജനിതക വ്യതിയാനം തുടരുകയും പ്രതിരോധ സംവിധാനത്തെ മറികടക്കാന്‍ പാകത്തിന് രോഗാണു വികസിക്കുകയുമാണെങ്കില്‍ ഇന്ത്യ ഒരു മൂന്നാം തരംഗത്തിന് സാക്ഷ്യം വഹിച്ചേക്കുമെന്ന് രണ്‍ദീപ് ഗുലേറിയ പറയുന്നു.

നമുക്ക് എത്ര വേഗത്തില്‍ പ്രതിരോധ കുത്തിവയ്പ് നല്‍കി വ്യക്തികള്‍ക്ക് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ കഴിയും? വൈറസില്‍ എങ്ങനെയെല്ലാം ജനിതക മാറ്റമുണ്ടാകും? കൂടുതല്‍ ജനിതക മാറ്റം സംഭവിച്ച വൈറസ് രോഗപ്രതിരോധ സംവിധാനത്തെ മറികടക്കുകയാണെങ്കില്‍, അതായത് ആളുകള്‍ വികസിപ്പിച്ചെടുത്ത പ്രതിരോധശേഷി ഫലപ്രദമല്ലാത്തതാവുകയാണെങ്കില്‍ നിങ്ങള്‍ക്ക് വീണ്ടും അണുബാധയുണ്ടാകാം, ഇത്തരത്തില്‍ മഹാമാരിയുടെ മൂന്നാം തരംഗമുണ്ടാകാം.

രണ്‍ദീപ് ഗുലേറിയ
എന്നാല്‍ അപ്പോഴേക്കും ധാരാളം ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് ലഭിക്കുമെന്നതിനാല്‍, നിലവിലെ തരംഗത്തെപ്പോലെ വലുതായിരിക്കില്ല മൂന്നാം തരംഗമെന്നും അത്തരമൊരു സാഹചര്യം കൈകാര്യം ചെയ്യുന്നത് എളുപ്പമായിരിക്കുമെന്നും രണ്‍ദീപ് ഗുലേറിയ പറയുന്നു.

അതേസമയം നിലവില്‍ ചില സംസ്ഥാനങ്ങളില്‍ നടപ്പിലാക്കി വരുന്ന രാത്രി കര്‍ഫ്യൂകളും വാരാന്ത്യ ലോക്ക്ഡൗണുകളും കേസുകള്‍ കുറയ്ക്കുന്നതിനുള്ള മാര്‍ഗങ്ങളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാ ടുഡേയോടായിരുന്നു രണ്‍ദീപ് ഗുലേറിയയുടെ പ്രതികരണം.


 
ആശുപത്രികള്‍ രോഗികളെക്കൊണ്ട് കവിഞ്ഞൊഴുകുകയും ഓക്‌സിജന്‍ പോലുള്ള അടിയന്തരആവശ്യങ്ങളില്‍ പ്രതിസന്ധി നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ രോഗ വ്യാപനം കുറയ്ക്കാന്‍ നിശ്ചിത കാലത്തേക്ക് രാജ്യവ്യാപകമായി അടച്ചുപൂട്ടല്‍ ആവശ്യമാണെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

മൂന്ന് കാര്യങ്ങളാണ് ഇവിടെ പരിഗണിക്കേണ്ടത്. ആദ്യത്തേത് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുകയാണ്. രണ്ടാമത്തേത് അപകടകരമായ രീതിയില്‍ കേസുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത് കുറയ്ക്കുക, മൂന്നാമത്തേത് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കുക എന്നിവയാണ്. രോഗവ്യാപനത്തിന്റെ ശൃംഖല തകര്‍ക്കണം. അതിന് മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുകയാണ് മാര്‍ഗം. അങ്ങനെയാണെങ്കില്‍, കേസുകള്‍ കുറയാനുള്ള സാധ്യതയുണ്ട്

രണ്‍ദീപ് ഗുലേറിയ
യുകെയില്‍ നടപ്പിലാക്കിയതുപോലെ മാനദണ്ഡങ്ങള്‍ക്കനുസൃതമായി – സംസ്ഥാനതലത്തിലോ വിപുലമായ തലത്തിലോ രോഗവ്യാപനമനുസരിച്ച് ലോക്ഡൗണ്‍ നടപ്പിലാക്കാം. അത് എങ്ങനെ വേണമെന്ന് തീരുമാനമെടുക്കേണ്ടത് ഭരണകൂടമാണ്. കാരണം ജനങ്ങളുടെ ജീവിതവും ഉപജീവനവും തടസപ്പെടാതെ, അവശ്യ സേവനങ്ങള്‍ ലഭ്യമാണെന്ന് ഉറപ്പുവരുത്തി, ദിവസ വേതനക്കാരായ കൂലിപ്പണിക്കാരെ പരിഗണിച്ച് കാര്യങ്ങള്‍ സംഘടിപ്പിക്കേണ്ടത് അവരാണ്. അതേസമയം, കര്‍ശനമായി തന്നെ ലോക്ഡൗണ്‍ നടപ്പിലാക്കേണ്ടതുണ്ടെന്നും രണ്‍ദീപ് ഗുലേറിയ പറഞ്ഞു.

കൊവിഡ് -19 കേസുകളുടെ എണ്ണം കുറയ്ക്കുന്നതില്‍ ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറഞ്ഞത് രണ്ടാഴ്ചയെങ്കിലും കര്‍ശന നിയന്ത്രണത്തോടെ ലോക്ഡൗണ്‍ നടപ്പിലാക്കണമെന്നാണ് അദ്ദേഹത്തിന്റെ നിര്‍ദ്ദേശം.