
national
രാജ്യത്ത് 5ജി സ്‌പെക്‌ട്രം ട്രയലുകൾക്ക് അനുമതി; ചൈനീസ് കമ്പനികളെ ഒഴിവാക്കി കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് ടെലികോം സേവന ദാതാക്കൾക്ക് (ടി.എസ്.പി) 5ജി പരീക്ഷണങ്ങൾക്ക് അനുമതി നൽകി കേന്ദ്ര സർക്കാർ. 5ജി സാങ്കേതികവിദ്യയ്ക്കും സ്‌പെക്‌ട്രം ട്രയലിനുമാണു കേന്ദ്ര ടെലികോം ഡിപ്പാർട്ട്മെന്റ് അനുമതി നൽകിയിരിക്കുന്നത്. ഭാരതി എയർടെൽ, റിലയൻസ് ജിയോ ഇൻഫോകോം, വോഡഫോൺ ഐഡിയ, എം.ടി.എൻ.എൽ എന്നിവ ഗ്രാമീണ, അർദ്ധ നഗര, നഗര പ്രദേശങ്ങൾ ഉൾക്കൊളളുന്നതിനായി ഇന്ത്യയിലുടനീളം 5ജി ട്രയലുകൾ ആരംഭിക്കും.
ടെലികോം ഉപകരണ നിർമാതാക്കളുടെ പട്ടികയിൽ എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട്, റിലയൻസ് ജിയോ എന്നിവയുടെ തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകൾ ഉൾപ്പെടുന്നു. ഇതോടെ ചെെനീസ് ടെലികോം ഉപകരണ നിർമാതാക്കൾ 5ജി ട്രയലുകളുടെ ഭാഗമാകില്ലെന്ന് വ്യക്തമായി. തുടക്കത്തിൽ, ഭാരതി എയർടെല്ലും വോഡഫോൺ ഐഡിയയും ചൈനയിലെ ഹുവാവേയുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്താൻ നിർദേശങ്ങൾ സമർപ്പിച്ചിരുന്നു. പിന്നീട് ചെെനീസ് കമ്പനികളിൽ നിന്നുളള സാങ്കേതികവിദ്യകളില്ലാതെ അപേക്ഷ സമർപ്പിച്ചതിനു പിന്നാലെയാണ് അനുമതി ലഭിച്ചത്.

രാജ്യത്തെ 5ജി സേവനങ്ങളിൽ ചെെനീസ് കമ്പനികളെ പങ്കെടുപ്പിക്കുന്നതിൽ നിന്ന് വിലക്കിയേക്കുമെന്ന്, പുതിയ നീക്കം സൂചിപ്പിക്കുന്നതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എറിക്സൺ, നോക്കിയ, സാംസങ്, സി-ഡോട്ട് എന്നിവ ഒറിജിനൽ ഉപകരണ നിർമാതാക്കളുമായും സാങ്കേതിക ദാതാക്കളുമായും ചേർന്നാണു പ്രവർത്തിക്കുന്നത്. റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്നും ടെലികോം വകുപ്പ് അറിയിച്ചു.5ജി ട്രയലുകൾ നടത്തുന്നതിന് ടെലികോം ഓപ്പറേറ്റർമാർക്ക് അവരുടെ നിലവിലുളള സ്‌പെക്‌ട്രം ഉപയോഗിക്കാൻ അനുവാദമുണ്ട്. ട്രയലുകളുടെ കാലാവധി നിലവിൽ ആറു മാസമാണ്. ഉപകരണങ്ങൾ സംഭരിക്കുന്നതിനും സജീകരിക്കുന്നതിനുമുളള രണ്ടു മാസത്തെ സമയപരിധി ഇതിൽ ഉൾപ്പെടുന്നതായും ടെലികോം വകുപ്പ് വ്യക്തമാക്കി.