പി. ജയരാജന് സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധം; കണ്ണൂരില്‍ രാജി
കണ്ണൂർ: പി. ജയരാജന് സ്ഥാനാർഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി. സ്പോർട്സ് കൗൺസിൽ കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റ് ധീരജ് കുമാറാണ് സ്ഥാനം രാജിവച്ചത്. ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണെന്ന് ധീരജ് പറഞ്ഞു. പി ജയരാജന്റെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവർത്തിച്ച ധീരജ് അദ്ദേഹത്തിന്റെ സന്തതസഹചാരിയായിരുന്നു. ജില്ലയുടെ പല ഭാഗത്ത് നിന്ന് ഇത്തരം പ്രതിഷേധം ഉയർന്നുവരുമെന്നും ധീരജ് പറഞ്ഞു. മാനദണ്ഡം ബാധകമാക്കുന്നെങ്കിൽ എല്ലാവർക്കും ബാധകമാക്കണമെന്ന് ധീരജ് പറയുന്നു. ജയരാജൻ തുടർച്ചയായി രണ്ട് തവണ മത്സരിച്ചിട്ടില്ല. പാർട്ടിക്ക് അതീതനായി ജയരാജൻ വളരുന്നുവെന്ന വിമർശം പാർട്ടിയിൽ നേരത്തെ ഉയരുകയും പാർട്ടി താക്കീത് ചെയ്യുകയും ചെയ്തിരുന്നു. സ്തുതി ഗാനം അടക്കം ചർച്ചയായിരുന്നു.
തുടർച്ചയായി രണ്ട് തവണ സഭയിലെത്തിയവരെ മാറ്റിനിർത്താൻ തീരുമാനിച്ചതോടെ ഒറ്റയടിക്ക് 22 എംഎൽഎമാരാണ് പട്ടികയ്ക്ക് പുറത്തായത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചവർക്ക് ഇളവ് നൽകേണ്ടെന്ന് ആദ്യം തീരുമാനിച്ചെങ്കിലും അതിൽ ഇളവ് നൽകാൻ സംസ്ഥാന സമിതി തീരുമാനിച്ചു. ഇതനുസരിച്ച് കെ.എൻ ബാലഗോപാൽ(കൊട്ടാരക്കര) വി.എൻ വാസവൻ(ഏറ്റുമാനൂർ), പി രാജീവ്(കളമശ്ശേരി), എം.ബി രാജേഷ്(തൃത്താല) എന്നിവർക്ക് ഇളവ് നൽകി മത്സരിപ്പിക്കാൻ തീരുമാനിക്കുകയും ചെയ്തു.

എന്നാൽ വടകരയിൽ മത്സരിച്ച പി ജയരാജന് ഈ ഇളവ് നൽകിയതുമില്ല. അതേ സമയം പി ജയരാജന്റെ സഹോദരി പി സതീദേവിയുടെ പേര് കൊയിലാണ്ടി മണ്ഡലത്തിലെ കരട് പട്ടികയിലുണ്ട്. ഒപ്പം കാനത്തിൽ ജമീലയുടെ പേരുമുള്ളതിനാൽ ആരാവും സ്ഥാനാർഥിയെന്ന് തീരുമാനമായിട്ടില്ല. 35 വർഷത്തിനിടെ ഇതാദ്യമായാണ് ജയരാജന്മാർ ആരും മത്സരരംഗത്തില്ലാത്ത തിരഞ്ഞെടുപ്പ് വരുന്നത്. ഇ.പി ജയരാജൻ സെക്രട്ടറി സ്ഥാനത്തേക്ക് വന്നേക്കാനുള്ള സാധ്യതയുണ്ട്. എം വി ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയാണ്.
വടകരയിൽ സ്ഥാനാർഥിയായതോടെയാണ് പി ജയരാജൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിയത്. എന്നാൽ പരാജയപ്പെട്ടെങ്കിലും എം വി ജയരാജൻ പദവിയിൽ തുടർന്നു. അതേ സമയം കോട്ടയത്ത് വി എൻ വാസവൻ മത്സരിക്കാനായി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നെങ്കിലും പരാജയപ്പെട്ടതോടെ അദ്ദേഹവും തിരിച്ച് സെക്രട്ടറി സ്ഥാനത്ത് എത്തി.