Headlines
Loading...
വി. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നു- മുഖ്യമന്ത്രി

വി. മുരളീധരന്‍ സംസ്ഥാന സര്‍ക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നു- മുഖ്യമന്ത്രി

തിരുവനന്തപുരം: വി. മുരളീധരൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ ചുമതലയിൽ വന്നതിന് ശേഷമല്ലേ നയതന്ത്ര ബാഗേജിലൂടെ സ്വർണക്കടത്ത് ആരംഭിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേ സഹമന്ത്രിതന്നെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു. വി. മുരളീധരന്റെ പേര് പരാമർശിക്കാതെയായിരുന്നു മുഖ്യമന്ത്രിയുടെ വിമർശം.

'കണ്ണടച്ച് പാലുകുടിച്ചാൽ ആർക്കും മനസ്സിലാകില്ലെന്ന ചിന്ത പൂച്ചകൾക്കേ ചേരൂ. കേന്ദ്ര വിദേശകാര്യ വകുപ്പിന്റെ ചുമതലയിൽ ഉണ്ടെന്ന് നാം വിശ്വസിക്കുന്ന ഒരു സഹമന്ത്രി ഇന്നും ചില കാര്യങ്ങൾ പറയുന്നത് കേട്ടു. മിഡിൽ ഈസ്റ്റിന്റെ ചുമതലയാണ് അദ്ദേഹത്തിന് എന്നാണ് പറയുന്നത്. അദ്ദേഹം മന്ത്രിയായതിന് ശേഷം എത്ര സ്വർണക്കടത്ത് നടന്നു എന്നതിന് വല്ല കണക്കുമുണ്ടോ. ഈ മന്ത്രി ചുമതലയിൽ വന്നതിന് ശേഷമല്ലേ നയതന്ത്ര ചാനലിലൂടെ സ്വർണക്കടത്ത് തുടങ്ങിയത്', മുഖ്യമന്ത്രി ചോദിച്ചു.

സ്വർണം കടത്തിയത് നയതന്ത്ര ബാഗിലല്ല എന്ന് പറയാൻ പ്രതിയെ പ്രേരിപ്പിച്ച വ്യക്തിയുമായി മന്ത്രിക്ക് ബന്ധമുണ്ടോയെന്നും അദ്ദേഹം ആരാഞ്ഞു. നയതന്ത്ര ബാഗിലാണ് സ്വർണക്കടത്ത് നടത്തിയതെന്ന് ധനകാര്യ സഹമന്ത്രി പറഞ്ഞപ്പോൾ അതിന് വിരുദ്ധമായ നിലപാട് മുരളീധരൻ ആവർത്തിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു.

ഒരു പ്രതിയെ വിട്ടുകിട്ടാത്തതിനെ കുറിച്ച് മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അത് വിദേശകാര്യ വക്താവിനോട് ചോദിക്കണമെന്നാണ് സഹമന്ത്രി പറഞ്ഞത്. അതേ സഹമന്ത്രി തന്നെയാണ് ഇപ്പോൾ സംസ്ഥാന സർക്കാരിനെതിരേ കസ്റ്റംസ് എന്ന വാളും ചുഴറ്റി ഇറങ്ങുന്നത്. ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണിയെ ജനമനസ്സുകളിൽ ഇകഴ്ത്താൻ ഇതൊന്നും സഹായകമാകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ യശസ്സിനെ കരിവാരിത്തേക്കുക എന്ന ഉദ്ദേശം കേരളതലത്തിലുളള ബിജെപി-കോൺഗ്രസ് സഖ്യത്തിനുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഞങ്ങൾ ജനങ്ങളോടൊപ്പമാണ്. ആ വിശ്വാസം ജനങ്ങൾക്കുണ്ട്. ഞങ്ങൾക്കുമുണ്ട്. അതാണ് ഞങ്ങളുടെ ഉറപ്പ് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.