ബെംഗളൂരു: അല്‍ഷിമേഴ്സിന് ഇന്ത്യയില്‍ നിന്ന് മരുന്ന് നിർണായക കണ്ടുപിടുത്തവുമായി ബെംഗളൂരുവിലെ ശാസ്ത്രജ്ഞർ. 2010 മുതല്‍ ആരംഭിച്ച പരീക്ഷണങ്ങളില്‍ നിർണായകഘട്ടമായ എലികളില്‍ നടത്തിയ പരീക്ഷണത്തില്‍ മികച്ച ഫലമാണ് സംഘത്തിന് ലഭിച്ചത്. മരുന്ന് നല്‍കിയ രോഗികളായ എലികളുടെ അറിവും ഓർമശക്തിയും വർദ്ദിച്ചതായി കണ്ടെത്തി.
അല്‍ഷിമേഴ്സ് രോഗത്തെ ഫലപ്രദമായി പ്രതിരോധിക്കാനാകുന്ന മരുന്ന് തന്മാത്രയെ ബെംഗളൂരു ജവഹർലാല്‍ നെഹ്റു സെന്‍റർ ഫോർ അഡ്വാന്‍സ്ഡ് സയന്‍റിഫിക് റിസർച്ചിലെ ശാസ്ത്രജ്ഞർ വികസിപ്പിച്ചു.
ക്ലിനിക്കല്‍ പരീക്ഷണത്തില്‍ രോഗം ബാധിച്ച തലച്ചോറുകളെ ഈ മരുന്ന് തന്മാത്ര പുനരുജ്ജീവിപ്പിക്കുമെന്ന് തെളിഞ്ഞതായി ശാസ്ത്രജ്ഞർ അറിയിച്ചു. പ്രൊഫസർ ടി ഗോവിന്ദരാജുവിന്‍റെ നേതൃത്ത്വത്തിലുള്ള ശാസ്ത്രസംഘം വികസിപ്പിച്ച ടിജിആർ63 തന്മാത്രയ്ക്ക് അല്‍ഷിമേഴ്സ് ബാധിച്ച തലച്ചോറിലെ നാഡീകോശങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ സാധിക്കുന്നമെന്നാണ് കണ്ടയെത്തിയത്.
രോഗികളില്‍ കുത്തിവച്ചോ ഗുളിക രൂപത്തിലോ മരുന്നായി ഇത് നല്‍കാമെന്ന് മാത്രമല്ല, രോഗം വരാതിരിക്കാനായുള്ള മുന്‍കരുതലെന്നോണവും ഉപയോഗിക്കാനാവുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ