യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന ശരത് ലാലിന്റേയും കൃപേഷിന്റേയും കൊലപാതകത്തിൽ അന്വേഷണത്തിനായി സിബിഐ സംഘം പെരിയയിലെത്തി. സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ ചുമതലയുള്ള സുകുമാരൻ നായരാണ് സംഘത്തലവൻ. കൊലപാതകം നടന്ന സ്ഥലം ഉൾപ്പെടെ സന്ദർശിച്ച സംഘം കൃത്യം പുനരാവിഷ്കരിച്ചു.
ഇന്ന് രാവിലെയോട് കൂടിയാണ് സിബിഐ സംഘം പെരിയയിലെത്തിയത്. തുടർന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തി. ആദ്യ ഘട്ടത്തിൽ ശരത് ലാലിന്റെ അമ്മാവനിൽ നിന്ന് സിബിഐ സംഘം മൊഴിയെടുത്തു. ഇതിന് പിന്നാലെയാണ് കൊലപാതക രംഗം പുനരാവിഷ്കരിച്ചത്. ബൈക്കിലെത്തുന്ന ശരത് ലാലിനേയും കൃപേഷിനേയും അക്രമി സംഘം അടിച്ചു വീഴ്ത്തുന്നതാണ് സിബിഐ വീണ്ടും അവതരിപ്പിച്ചത്. പെരിയയിലെ മറ്റിടങ്ങളിലും സിബിഐ സംഘം പരിശോധന നടത്തും. ശരത് ലാലിന്റേയും കൃപേഷിന്റേയും മാതാപിതാക്കളിൽ നിന്ന് മൊഴിയെടുക്കാനും സിബിഐ തീരുമാനിച്ചിട്ടുണ്ട്.